സ്ഫോടനത്തിൽ 400ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത് വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്. തുറമുഖത്തുണ്ടായിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചു. ഇറാൻ-യുഎസ് ആണവ ചർച്ചകൾക്കിടെയാണ് സംഭവം നടക്കുന്നത്. സ്ഫോടനത്തിൽ 400ലേറെ പേർക്ക് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
ഇറാനും യുഎസും തമ്മിലുള്ള ആണവ നിലയ ചർച്ചകളുടെ മൂന്നാം റൗണ്ട് ഒമാനിൽ ആരംഭിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്.എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി)നാവിക താവളത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)അറിയിച്ചു.
ALSO READ: പഹല്‍ഗാം ഭീകരാക്രമണം: നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; പാക് പ്രധാനമന്ത്രി
"ഷാഹിദ് രാജീ തുറമുഖ വാർഫിൽ സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണമായത്. പരിക്കേറ്റവരെ മാറ്റിപ്പാർപ്പിക്കുന്നതും മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റുന്നതും പുരോഗമിക്കുകയാണ്," ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നും അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ടെയ്നർ ഗതാഗതത്തിൻ്റെ ഒരു പ്രധാന കേന്ദ്രമാണ് ഷാഹിദ് രാജി തുറമുഖം. എന്നാൽ സ്ഫോടനവും തീപിടുത്തം തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് നാഷണൽ ഇറാനിയൻ പെട്രോളിയം റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി (എൻഐപിആർഡിസി)വ്യക്തമാക്കി. "ഷാഹിദ് രാജി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിനും തീപിടുത്തത്തിനും കമ്പനിയുമായി ബന്ധപ്പെട്ട റിഫൈനറികൾക്കോ, ഇന്ധന ടാങ്കുകൾക്കോ, വിതരണ സമുച്ചയങ്ങൾക്കോ, എണ്ണ പൈപ്പ്ലൈനുകൾക്കോ, യാതൊരു ബന്ധവുമില്ല,"എൻഐപിആർഡിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.