കൊയിലാണ്ടി സ്വദേശി ഹംസക്കും വടകരയിലെ രണ്ട് പേർക്കുമാണ് പൊലീസ് നോട്ടീസ് ലഭിച്ചത്
കോഴിക്കോട് താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ള മൂന്ന് പേർക്ക് രാജ്യം വിടാൻ നോട്ടീസ്. കൊയിലാണ്ടി സ്വദേശി ഹംസക്കും വടകരയിലെ രണ്ട് പേർക്കുമാണ് പൊലീസ് നോട്ടീസ് ലഭിച്ചത്. നാളെ വരെ മാത്രമാണ് മൂന്ന് പേർക്കും ഇന്ത്യയിൽ തുടരാൻ അനുമതി. ഏപ്രിൽ 27ന് മുൻപായി രാജ്യം വിടണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
2007 മുതൽ കേരളത്തിലെ സ്ഥിര താമസക്കാരനാണ് പാക് പാസ്പോർട്ടുള്ള കൊയിലാണ്ടി സ്വദേശി ഹംസ. കേരളത്തിൽ ജനിച്ചെങ്കിലും തൊഴിൽ തേടിയാണ് ഹംസ കറാച്ചിയിൽ പോയത്. 2007ൽ കേരളത്തിലേക്ക് മടങ്ങി വന്ന ശേഷം ഹംസ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചു. എന്നാൽ ഇതുവരെ ഹംസയ്ക്ക് പൗരത്വം ലഭിച്ചിട്ടില്ല. സാഹചര്യം പരിഗണിച്ച് രാജ്യത്ത് തുടരാൻ സർക്കാർ അനുവദിക്കണമെന്നാണ് ഹംസയുടെ അപേക്ഷയെങ്കിലും നാളെ തന്നെ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുകയാണ് പൊലീസ്.
അതേസമയം കേരളത്തിൽ കഴിയുന്ന പാകിസ്ഥാൻ പൗരന്മാരുടെ തുടർനടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം തേടിയിരിക്കുകയാണ് പൊലീസ്. കുട്ടികളടക്കം വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എട്ട് പേർ ഇതിനോടകം സംസ്ഥാനത്ത് നിന്ന് മടങ്ങി.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകില്ലെന്നും, രാജ്യത്തുള്ള പാക് പൗരന്മാർ മടങ്ങിപ്പോകണമെന്നും ഇന്ത്യ തീരുമാനമെടുത്തിരുന്നു. പിന്നാലെയാണ് കേരളത്തിലെ പാക് പൗരൻമാരുടെ കാര്യത്തിൽ പൊലീസ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം തേടിയത്.
ആകെ 104 പാകിസ്ഥാനികളാണ് കേരളത്തിൽ കഴിയുന്നത്. ഇവരെല്ലാം ഇന്ത്യൻ വിസയുമായി കഴിയുന്നവരാണ്. ഇതിൽ താത്കാലിക വിസയുള്ള എട്ട് പേർ പാകിസ്ഥാനിലേക്ക് മടങ്ങി. സ്ഥിരം വിസയുമായി കഴിയുന്നവർക്ക് മടങ്ങേണ്ടതില്ല. എന്നാൽ കുട്ടികളടക്കം വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് പൊലീസിന് ആശയക്കുഴപ്പം.
ഇന്ത്യയിലുള്ള പാക് നയതന്ത്ര ഉദ്യോഗസ്ഥർ അടക്കം ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണമെന്നായിരുന്നു ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ നിർദേശം. അട്ടാരി ബോർഡർ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവഴി രാജ്യത്ത് പ്രവേശിച്ചവർ മെയ് ഒന്നിനകം ഈ വഴി തന്നെ മടങ്ങിപ്പോകണമെന്നും നിർദേശമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കാബിനറ്റ് കമ്മിറ്റിയുടെ സുരക്ഷാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഹല്‍ഗാമിലെയും കശ്മീരിലെ പൊതുവായുമുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും സ്വീകരിക്കേണ്ട സൈനിക നയതന്ത്ര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായിട്ടായിരുന്നു യോഗം വിളിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.