ഫെബ്രുവരി 25 ന് ചുങ്കത്തറയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിലായിരുന്നു അൻവറിന്റെ പ്രസംഗം
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവറിനെതിരെ കേസ്. ചുങ്കത്തറയിൽ നടത്തിയ ഭീഷണി പ്രസംഗത്തിലാണ് എടക്കര പൊലീസ് കേസെടുത്തത്. സിപിഎം നേതൃത്വം നൽകിയ പരാതിയിലാണ് കേസെടുത്തത്.
തന്നേയും യുഡിഎഫ് പ്രവര്‍ത്തകരേയും അക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നായിരുന്നു പി.വി. അൻവറിൻ്റെ ഭീഷണി. ഫെബ്രുവരി 25 ന് ചുങ്കത്തറയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിലായിരുന്നു അൻവറിന്റെ പ്രസംഗം.
ആക്രമിക്കാനായി മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും ഇവരെ പറഞ്ഞു വിടുന്ന തലകൾക്കെതിരെത്തന്നെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നുമാണ് അൻവർ പറഞ്ഞത്.
കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭർത്താവ് സുധീർ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഎം ഏരിയ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളയുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വാട്സാപ്പ് വോയ്സ് മെസേജ്.