തിയേറ്റർ പരിസരത്ത് അധിക പൊലീസ് വിന്യാസം ഏർപ്പെടുത്തും. തിരുവനന്തപുരം നഗരത്തിൽ മാത്രം 150 പൊലീസുകാരെ നിയോഗിക്കും
രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിൻ്റെ ഭാഗമായി പ്രത്യേക സുരക്ഷയ്ക്ക് പൊലീസ് നിർദ്ദേശം. ആരാധകരുടെ ആവേശത്തിൽ ക്രമസമാധാന പ്രശ്നങ്ങളും അപകടവുമുണ്ടാകാതെ പൊലീസ് നിരീക്ഷിക്കും. തിയേറ്റർ പരിസരത്ത് അധിക പൊലീസ് വിന്യാസം ഏർപ്പെടുത്തും. തിരുവനന്തപുരം നഗരത്തിൽ മാത്രം 150 പൊലീസുകാരെ നിയോഗിക്കും.
നാളെ (മാര്‍ച്ച് 27) രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കുക. റിലീസിന് മുമ്പ് 50 കോടി വില്‍പ്പന പിന്നിട്ട ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ ഇതിനകം മാറിക്കഴിഞ്ഞു. പ്രീ-സെയില്‍ വെച്ച് നോക്കുമ്പോള്‍ എക്കാലത്തേയും വലിയ മലയാള ഓപ്പണര്‍ ആണ് എമ്പുരാന്‍. കേരളത്തില്‍ മാത്രം 750ലേറെ സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം തന്നെ 100 കോടി കടക്കുന്ന മലയാള സിനിമയായി എമ്പുരാന്‍ മാറുമോ എന്ന ചോദ്യത്തിന് ഉത്തരം നാളെ ലഭിക്കും. ആദ്യ ദിനത്തില്‍ എമ്പുരാന് 35 കോടിയിലധികം പ്രീ-സെയില്‍ കിട്ടി. ഇന്നലെ രാവിലെ തന്നെ 63 കോടി പിന്നിട്ടു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സിനിമ റിലീസ് ചെയ്യുംമുമ്പേ ഇത്രയും ബിസിനസ് നടത്തുന്നത്.
വിദേശ ബോക്‌സ് ഓഫീസില്‍, എമ്പുരാന്റെ പ്രീ-സെയില്‍സ് ഗ്രോസ് 4 മില്യണ്‍ ഡോളറിനടുത്ത് , അതായത് 30 കോടിയില്‍ ഇതിനകം എത്തി. ജര്‍മനിയില്‍ എമ്പുരാന്റെ അഡ്വാന്‍സ് സെയില്‍സ് സമീപകാല മെഗാ ബ്ലോക്ക്ബസ്റ്റര്‍ പുഷ്പ 2 ന്റെ ആകെ കളക്ഷനെ മറികടന്നതും ശ്രദ്ധേയമാണ്. 2025ലിറങ്ങിയ മലയാളം ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എമ്പുരാന്റെ വന്‍ ബിസിനസ് തീയേറ്ററുകളെ വീണ്ടും സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ഫിയോക്ക് അടക്കമുള്ള സംഘടനകള്‍. ഇത് വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ക്കും ഗുണം ചെയ്‌തേക്കും.
ALSO READ: ജീവിതത്തില്‍ രാഷ്ട്രീയക്കാരന്‍ ആവേണ്ടേ? മറുപടി പറഞ്ഞത് മോഹന്‍ലാല്‍
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.