കേന്ദ്ര ബജറ്റില്‍ ദുരന്തബാധിതരുടെ പുനരധിവാസം പ്രത്യേക പാക്കേജ് ആയി ഉള്‍ക്കൊള്ളിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതര്‍.
വയനാട് പുനരധിവാസത്തിന് കേന്ദ്ര ബജറ്റില്‍ എന്ത് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് കേരളവും പ്രത്യേകിച്ച് മലബാര്‍ മേഖലയും. കോഴിക്കോട് കേന്ദ്രീകരിച്ച് എയിംസ്, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങി ഒട്ടേറെ പ്രതീക്ഷകള്‍ മലബാറിനുണ്ട്. കേന്ദ്ര വന നിയമത്തില്‍ ഇളവ്, രാത്രിയാത്ര നിരോധനത്തിന് പ്രതിവിധി എന്നിവയ്ക്ക് ബജറ്റില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാകുമോ എന്നും കാത്തിരുന്ന് കാണാം.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക സഹായം ഇതുവരെയും ലഭ്യമായിട്ടില്ല. കേന്ദ്ര ബജറ്റില്‍ ദുരന്തബാധിതരുടെ പുനരധിവാസം പ്രത്യേക പാക്കേജ് ആയി ഉള്‍ക്കൊള്ളിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതര്‍.
Also Read: വെല്ലുവിളികളും പ്രതിസന്ധികളും ഏറെ; എട്ടാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ
മനുഷ്യ - വന്യമൃഗ സംഘര്‍ഷം മലയോര മേഖലകളില്‍ രൂക്ഷമാണ്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വന്യമൃഗ അക്രമണങ്ങളില്‍ മനുഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനുമപ്പുറം കേന്ദ്ര വനനിയമങ്ങളില്‍ നയം മാറ്റം ഉണ്ടാകാതെ വിഷയത്തില്‍ പ്രയോഗികമായ ഒരു പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Also Read: ഉണ്ടാകുമോ നികുതി ഇളവ്? ബജറ്റില്‍ കണ്ണുംനട്ട് സാധാരണക്കാര്‍
മലബാറിലെ വാണിജ്യ വ്യവസായ രംഗവും ബജറ്റിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ജല, റെയില്‍ ഗതാഗത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നും, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള വലിയ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിലും അമിത ടിക്കറ്റ് നിരക്കിലും കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകുമോ എന്നും മലബാറിലെ ജനത ഉറ്റുനോക്കുകയാണ്.
2014 ജൂലൈ 10ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷം പത്ത് കഴിഞ്ഞിട്ടും കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുന്നു. കേരളത്തിന്റെ എയിംസ് കോഴിക്കോട് കിനാലൂരില്‍ വേണമെന്നത് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ട് വെച്ച കാര്യമാണ്. എയിംസിനായി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങള്‍ എല്ലാം പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടും അനുകൂല നടപടി ഉണ്ടായില്ല. ഇത്തവണയെങ്കിലും ബജറ്റില്‍ എയിംസ് ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് കേരളം. കോഴിക്കോട് - ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക ടൂറിസം മേഖലയിലെ പ്രഖ്യാപനങ്ങളും മലബാറിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.