ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠന ആവശ്യങ്ങൾക്കായി പത്തുലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭാ തീരുമാനമായി
വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി ടൗൺഷിപ്പിന് ആയി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ച് കേരള സർക്കാർ. ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 26 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠന ആവശ്യങ്ങൾക്കായി പത്തുലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭാ തീരുമാനമായി. 18 വയസ്സ് തികയുന്നത് വരെ തുക പിൻവലിക്കാൻ കഴിയില്ല എന്ന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഈ ധനസഹായം അനുവദിക്കുന്നത്.
തുകയുടെ പ്രതിമാസ പലിശ എല്ലാ മാസവും രക്ഷകർത്താക്കൾക്ക് നൽകും. കൂടാതെ പീച്ചി ഡാം അപകടത്തിൽ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ കുടുംബത്തിനായി 2 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. വിഴിഞ്ഞുള്ള ഭൂഗർഭ റെയിൽ പാതയ്ക്കുള്ള ഡിപി ആറിനും മന്ത്രിസഭായോഗത്തിന്റെ അംഗീകാരം നൽകി. 1482 കോടിയോളം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. വിഴിഞ്ഞത്തു നിന്നും ബാലരാമപുരത്തേക്കുള്ള റെയിൽ പാത 2028 ഡിസംബർ മാസത്തിനു മുൻപ് ഗതാഗത യോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും യോഗത്തിൽ വ്യക്തമാക്കി.
ALSO READ: ഒൻപത് മാസം, 150ലേറെ പരീക്ഷണങ്ങൾ, ബഹിരാകാശ നടത്തത്തിൽ റെക്കോർഡ്! അഭിമാനമായി ഇന്ത്യയുടെ സുനിത വില്യംസ്
അതേസമയം, പിണറായി സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷം ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 21ന് കാസർഗോഡ് ആരംഭിക്കുന്ന വച്ച് ആരംഭിക്കുന്ന ജില്ലാതല യോഗങ്ങൾ മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ALSO READ: കൊല്ലത്ത് കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി
ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തുമെന്നും തീരുമാനത്തിൽ അറിയിക്കുന്നു.
പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.