സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൻ്റെയും സെൻസർ ബോർഡിൻ്റെയും ശ്രദ്ധയിൽ പെടുത്തിയതായും മന്ത്രി അറിയിച്ചു
ആവിഷ്കാര സ്വാതന്ത്ര്യ പ്രശ്നം ഉള്ളതിനാൽ സിനിമയുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അക്രമവാസനയും ലഹരിയും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ അംഗീകരിക്കാൻ കഴിയില്ല. സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൻ്റെയും സെൻസർ ബോർഡിൻ്റെയും ശ്രദ്ധയിൽ പെടുത്തിയതായും മന്ത്രി അറിയിച്ചു.
അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിൽ പ്രോത്സാഹനം നൽകുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒടിടിയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി അറിയിച്ചതാണ്. അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരിലാണ് വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നതെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സിനിമയില്‍ വയലന്‍സുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചത്. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനാണ് ആവശ്യപ്പെട്ടത്. സിനിമയില്‍ മാത്രമല്ല ടൂറിസം അടക്കം മേഖലയില്‍ ജെന്‍ഡര്‍ ബുള്ളിയിംഗ് ഉൾപ്പെടെയുണ്ടെന്ന് ഡബ്ല്യൂസിസിയും കോടതിയെ അറിയിച്ചു.