അദ്ദേഹത്തിൻ്റെ വേർപാടിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ. കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ. കരുണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
"ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എൻ. കരുൺ. ഇത്തരത്തിൽ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവം പ്രതിഭകളേ ഉണ്ടാവൂ. അങ്ങനെയൊരു കലാകാരൻ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നത് എല്ലാ മലയാളികൾക്കും അഭിമാന ബോധമുണ്ടാക്കുന്ന കാര്യമാണ്," മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകവാഹകനുമായിരുന്നു ഷാജി എൻ. കരുൺ. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേഭകമായ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത പിറവി എന്ന ചലച്ചിത്ര ഭാഷ്യം. അതിന് പിന്നാലെ വന്ന സ്വം, വാനപ്രസ്ഥം എന്നീ ചലച്ചിത്രങ്ങളും അന്തർദേശീയ പ്രശസ്തിയും അംഗീകാരങ്ങളും നേടി. കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയെ സർഗപരവും സൗന്ദ്യരാത്മകവും കലാപരവുമായി ഉപയോഗിക്കുന്ന മാധ്യമമായി നിലനിർത്തുമ്പോൾ തന്നെ രാഷ്ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി അന്തർദേശീയ-ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഷാജി എൻ. കരുണിൻ്റെ ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും ഒടുവിലായി ജെ.സി. ഡാനിയൽ അവാർഡ് സർക്കാരിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഓർക്കുകയാണ്," മുഖ്യമന്ത്രി പറഞ്ഞു.
"ചലച്ചിത്ര സംവിധാന രംഗത്ത് മാത്രമല്ല, മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുളള ഇടപെടലുകളിലും ഷാജി എൻ. കരുൺ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിൻ്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ ഷാജി എൻ. കരുണിൻ്റെ സംഭാവന നിസ്തുലമാണ്. പുരോഗമന രാഷ്ട്രീയത്തിൻ്റെ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയത്തിനെതിരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയരുന്നുവോ അതിനെ പ്രതിരോധിക്കാൻ ആദ്യം ഉയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എൻ. കരുണിൻ്റേതായിരുന്നു. സിനിമയുടെ കലാപരമായ ഉന്നതിക്കും സിനിമാ മേഖലയുടെ പുരോഗതിക്കും വേണ്ടി അവിശ്രമം പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വേർപാട് സിനിമാ മേഖലയ്ക്ക് മാത്രമല്ല കേരളത്തിനാകെ വലിയ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ വേർപാടിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു," മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഷാജി എൻ. കരുണിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി. രാജീവും രംഗത്തെത്തി. ഷാജി എൻ കരുണിൻ്റെ നിര്യാണത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും മലയാള സിനിമാ ലോകത്തിൻ്റെയും പുരോഗമന ചേരിയുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വ്യവസായ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിൽ ഉൾപ്പെടെ എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ജി അരവിന്ദനൊപ്പം ഷാജി എൻ കരുൺ കൂടുമ്പോൾ സംഭവിച്ചിരുന്ന മാജിക്കുകൾ. കെ ജി ജോർജിനൊപ്പവും എം ടിക്കൊപ്പവും തുടർന്ന ആ വിസ്മയം. പിന്നീട് ഷാജി എൻ കരുൺ സംവിധാന രംഗത്തേക്ക് കടന്നുവന്ന് മലയാളത്തിന് നൽകിയ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ.. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലുൾപ്പെടെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകൾ," പി. രാജീവ് പറഞ്ഞു.
"അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ കാണാതായ മകനെത്തേടി അലയുന്ന പിതാവിൻ്റെ കഥ പറയുന്ന പിറവിയെന്ന അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം 31 പുരസ്കാരങ്ങളാണ് നേടിയത്. കാൻ ഉൾപ്പെടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളും മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ കുറിച്ചിട്ടു. ‘പിറവി’ക്കൊപ്പം സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകൾ ഗൗരവത്തോടെ സിനിമയെ നോക്കിക്കാണുള്ള മലയാളികൾക്കും അല്ലാത്തവർക്കുമുള്ള പാഠപുസ്തകങ്ങൾ കൂടിയായി മാറി," മന്ത്രി പറഞ്ഞു.
"കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപീകരണത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു. കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചതും അദ്ദേഹത്തിനായിരുന്നു. പത്മശ്രീയും 7 വീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ഫ്രഞ്ച് ബഹുമതിയുമെല്ലാം ലഭിച്ച മഹനീയ വ്യക്തിത്വം. സിനിമയുടെ ലോകത്ത് ജീവിച്ച സിനിമയിലൂടെയും സിനിമക്ക് പുറത്തും പുരോഗമന ചേരിക്കൊപ്പം നിലകൊള്ളുകയും ചെയ്ത വ്യക്തി. അസുഖബാധിതൻ ആയിരുന്നപ്പോഴും അദ്ദേഹത്തിൻ്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഒട്ടേറെ പരിപാടികളിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു. വിവിധങ്ങളായ വിഷയങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു. മലയാള സിനിമയെ ലോകം ശ്രദ്ധിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന് എപ്പോഴും സന്തോഷം നൽകുന്ന കാര്യം," പി. രാജീവ് ഓർത്തെടുത്തു.