"ഒരു ജോലിയും ഇല്ലാത്തവർക്ക് വേതനം കൂട്ടികൊടുക്കുന്നു. കെ.വി. തോമസിന് ഒരു ജോലിയും ഇല്ല"
ആശാ വർക്കർമാരുടെ സമരത്തിൽ വേതന വർധനവ് ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹിയായി സർക്കാർ ചിത്രീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. പിഎസ്‌സിയെക്കൊണ്ട് ഒരു ഉപകാരവും ഇല്ല, അങ്ങനെ ഒരു സ്ഥാപനം ആവശ്യമില്ലെന്നും മുരളീധരൻ പ്രതികരിച്ചു. ഒരു ജോലിയും ഇല്ലാത്തവർക്ക് വേതനം കൂട്ടികൊടുക്കുന്നു. കെ.വി. തോമസിന് ഒരു ജോലിയും ഇല്ല. യുട്യൂബുകാരെ വാടകയ്ക്കെടുത്ത് സമരക്കാരെ അസഭ്യം പറയുന്നുവെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ആശാ വർക്കർമാരുടെ സമരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം തള്ളിയതിൽ മുതലാളിമാരുടെ ആളാണെന്ന് കുറ്റപ്പെടുത്തി സിഐടിയു തൊഴിലാളികൾ പോലും തെരഞ്ഞെടുപ്പിൽ കൈവിട്ട ആളാണ് എളമരം. അദ്ദേഹം പറയുന്നത് കാര്യമാക്കേണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് എളമരം കരീം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ആശാ വർക്കർമാരെ തെറ്റിധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകൾ. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂവെന്നും എളമരം കരീം ലേഖനത്തിൽ പറയുന്നു.
സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു.
ALSO READ: ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചും ഇബ്രാഹിം സഖാഫിയെ പിന്തുണച്ചും സമസ്ത ഇകെ വിഭാഗം മുഖപത്രം
ആരോഗ്യ ഉദ്യോഗസ്ഥർക്ക് പകരം മന്ത്രി തന്നെ ചർച്ചയ്ക്ക് പങ്കെടുക്കണം. എല്ലായിടത്തും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു. എന്തുകൊണ്ട് ആശ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഓണറേറിയം 21000 രൂപയാക്കണം. വിരമിക്കൽ ആനുകൂല്യം ആയി 5 ലക്ഷം നൽകണം. മുഖ്യമന്ത്രി തന്നെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.