ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുൺ തള്ളിയത്.
അന്തരിച്ച സിപിഐഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെയുള്ള പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി. ലോറൻസിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുൺ കുമാർ തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുകൾ പോയിരുന്നതിനാൽ അതേ ബെഞ്ചിൽ നൽകിയ റിവ്യൂ ഹർജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന മകള്‍ ആശ ലോറൻസിൻ്റെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. മൃതദേഹം വിട്ടുനല്‍കിയത് ഹൈക്കോടതി ശെരിവച്ചത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
എം.എം. ലോറന്‍സിന്റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശ ലോറന്‍സ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പിന്നീട് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടത്. ഇത് പുനഃപരിശോധിക്കാനായി മക്കൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് അന്തരിച്ചത്. മരണത്തിന് പിന്നാലെ മകൻ എം.എൽ. സജീവൻ്റെ നേതൃത്വത്തിൽ മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിന് വിട്ടുനൽകിയിരുന്നു.
സിപിഐഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും, മുന്‍ എംപിയും, സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു എം.എം. ലോറൻസ്. എല്‍ഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.