ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് കഴിഞ്ഞാല്‍ മരിയോ വര്‍ഗീസ് യോസ എന്നായിരുന്നില്ല. മാര്‍ക്കേസിനൊപ്പം യോസ എന്നായിരുന്നു
എണ്‍പതുകളിലെ വായനക്കാര്‍ പൂമ്പാറ്റകളായിരുന്നെങ്കില്‍ അവ വട്ടമിട്ടു പറന്നത് ഒരേയൊരു പൂവിനു ചുറ്റുമായിരുന്നു. മരിയോ വര്‍ഗീസ് യോസ. എഴുത്തില്‍ സര്‍വം തികഞ്ഞ ശാസ്ത്രജ്ഞനുണ്ടെങ്കില്‍ അതായിരുന്നു അദ്ദേഹം. കൃതസ്തതയുടെ ആള്‍രൂപം. ഓരോ വാക്കും വരിയും പൂര്‍ണതയുടെ മൂര്‍ത്തീഭാവം. ഇതൊന്നുകൂടി നന്നാക്കാമായിരുന്നുവെന്ന് ആര്‍ക്കും പറയാനില്ലാത്ത ശില്‍പചാതുരിയുടെ പാരമ്യം. വിടപറഞ്ഞത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധൈഷണികനായ എഴുത്തുകാരനാണ്.
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് കഴിഞ്ഞാല്‍ മരിയോ വര്‍ഗീസ് യോസ എന്നായിരുന്നില്ല. മാര്‍ക്കേസിനൊപ്പം യോസ എന്നായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇരുവരേയും എടുത്തു വായിച്ച വായനക്കാരന്‍ മാര്‍ക്കേസിനു മുകളിലും പ്രതിഷ്ഠിച്ചു യോസയെ. പെറുവില്‍ നിന്ന് അര്‍ജന്റീനയിലേക്കുള്ള മൂവായിരം കിലോമീറ്ററിന്റെ അകലം ഇരുവര്‍ക്കും തമ്മിലുണ്ടായിരുന്നു.
രണ്ടു ഭാവങ്ങളും രണ്ടു തലങ്ങളുമായിരുന്നപ്പോഴും ഒരേ വായനക്കാരന്‍ തന്നെ ഇരുവരേയും ചേര്‍ത്തു നിര്‍ത്തി. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ മുന്നേറ്റത്തിന് തുടക്കമിട്ടത് യോസയാണ്. മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വരുന്നതിനു മൂന്നുവര്‍ഷം മുന്‍പു തന്നെ യോസയുടെ 'ദ ടൈം ഓഫ് ദ ഹീറോ' പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോള്‍ വായിക്കുന്നവരെല്ലാം അമ്പരക്കുന്ന ആ കൃതി യഥാര്‍ത്ഥ വായനക്കാരനിലേക്കെത്താന്‍ 20 വര്‍ഷമെടുത്തു.
Also Read: വിഖ്യാത എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
ആരുവായിക്കുന്നു എന്നു നോക്കാതെ അടുത്ത പുസ്തകവും യോസ എഴുതി. 'ദി ഗ്രീന്‍ ഹൗസ്'. അതു പുറത്തു വന്നത് 1966ല്‍. 'കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍' എന്ന അത്യുജ്വല കൃതിയും വൈകാതെ 1969ല്‍ എത്തി. 1981ലാണ് 'ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്' എത്തുന്നത്. നര്‍മവും ക്രൈം ത്രില്ലറും ചരിത്രവും രാഷ്ട്രീയവുമെല്ലാം അമ്മാനമാടിയ യോസ നമ്മുടെ കാലത്തെ സര്‍വം തികഞ്ഞ സാഹിത്യ നിരൂപകനുമാണ്.
1936ല്‍ പെറുവിലെ എയ്ക്വിപ്പയില്‍ ജനനം. മകന്‍ ഒരിക്കലും എഴുത്തുകാരനാകരുതെന്ന് ആഗ്രഹിച്ച പിതാവ് പതിനാലാം വയസ്സില്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ത്തു. പിതാവ് വര്‍ഗീസിന്റെ അഭിപ്രായത്തില്‍ എഴുത്തുകാരല്ലാം ജീവിതത്തില്‍ പരാജയപ്പെട്ടവരായിരുന്നു. കൗമാരക്കാരന്റെ സാഹിത്യാഭിലാഷങ്ങള്‍ നശിപ്പിക്കാന്‍ വിട്ട മിലിറ്ററി അക്കാദമിയില്‍ നിന്നാണ് പീഡകളുടെ പുസ്തകം 'ദ ടൈം ഓഫ് ദ ഹീറോ' പിറവിയെടുക്കുന്നത്.
രാഷ്ട്രീയം എഴുതുക മാത്രമല്ല രാഷ്ട്രീയക്കാരനാവുകയും ചെയ്തിട്ടുണ്ട് യോസ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് ഇടതുപക്ഷത്തു നിന്നല്ല. വലതുപക്ഷക്കാരനായി 1990ല്‍ മത്സരിച്ച യോസ വലിയ വോട്ട് വ്യത്യാസത്തിന് തോല്‍ക്കുകയും ചെയ്തു. 'ദി റിയല്‍ ലൈഫ് ഓഫ് അലെയാന്‍ഡ്രോ മെയ്ത' എന്ന നോവലിലെ രാഷ്ട്രീയക്കാരന്‍ യോസ തന്നെയാണെന്നു കരുതുന്നവരാണ് ഏറെയും.
പ്രീതിയില്‍ മാര്‍ക്കേസിനോളമില്ലെങ്കിലും മലയാളിയും ഏറെ സ്‌നേഹിച്ച എഴുത്തുകാരനാണ് വിടവാങ്ങിയത്.