കോൺഗ്രസിന് കേരളത്തിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും തിരുവനന്തപുരത്ത് തനിക്ക് കോൺഗ്രസ് ഇതര വോട്ടുകളും ലഭിച്ചുവെന്ന് തരൂർ പറഞ്ഞു
ശശി തരൂർ
കേരളത്തിലെ നേതാക്കളുടെ വിമർശനങ്ങൾക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ എംപി. കോൺഗ്രസിന് കേരളത്തിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും തിരുവനന്തപുരത്ത് തനിക്ക് കോൺഗ്രസ് ഇതര വോട്ടുകളും ലഭിച്ചുവെന്ന് തരൂർ പറഞ്ഞു. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.
നാല് വട്ടം തിരുവനന്തപുരത്ത് നിന്നും വിജയിച്ച തനിക്ക് ജനപിന്തുണയുണ്ടെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ സംബന്ധിക്കുന്ന തന്റെ സ്വതന്ത്ര നിലപാടുകളെ ജനങ്ങൾ പിന്തുണയ്ക്കുന്നതായും തരൂർ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണം. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് കിട്ടിയ ജനപിന്തുണയെ ഉദാഹരിച്ചായിരുന്നു തരൂരിന്റെ നിരീക്ഷണം. ഇത്തരത്തിൽ ഒരു പ്രവർത്തന പദ്ധതി രൂപീകരിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം വട്ടവും കേരള നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും തരൂർ കൂട്ടിച്ചേർത്തു.
പാർട്ടിക്കപ്പുറമുള്ള പിന്തുണയും സ്വീകാര്യതയുമാണ് തനിക്ക് തിരുവനന്തപുരത്ത് ലഭിക്കുന്നതെന്ന് തരൂർ പറഞ്ഞു. എന്റെ സംസാരവും രീതിയും ജനങ്ങൾക്ക് ഇഷ്ടമാണ്. കോൺഗ്രസിനെ പൊതുവെ എതിർക്കുന്നവർ പോലും എനിക്ക് വോട്ട് ചെയ്തു. പാർട്ടിക്ക് അതീതമായ വോട്ടുകൾ നേടുകയാണ് 2026ൽ കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ തുറന്നടിച്ചു.
കോൺഗ്രസിനുള്ളിലെ പലർക്കും തന്റെ അതേ അഭിപ്രായമാണെന്നും തരൂർ പറഞ്ഞു. സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളിൽ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയർന്ന് കേൾക്കുന്നതെന്നും തരൂർ പോഡ്കാസ്റ്റിൽ പറഞ്ഞു. പാർട്ടിക്ക് അത് ഉപയോഗിക്കണമെങ്കിൽ താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അങ്ങനെ അല്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി. പുസ്തകമെഴുത്തിനും ലോകമെമ്പാടും പ്രസംഗങ്ങൾക്കും മറ്റുമായി തനിക്ക് ക്ഷണമുണ്ടെന്നും തരൂർ അറിയിച്ചു.
മോദിയുടെ യുഎസ് സന്ദർശനത്തെയും കേരളത്തിലെ വ്യവസായ വികസനത്തേയും പ്രശംസിച്ച നടപടിയെ തുടർന്നുണ്ടായ വിവാദങ്ങളിലും തരൂർ തന്റെ വ്യക്തമായ നിലപാട് അറിയിച്ചു. താനൊരു രാഷ്ട്രീയക്കാരനായല്ല ചിന്തിക്കുന്നതെന്നും തനിക്ക് സങ്കുചിത രാഷ്ട്രീയ മനോഭാവമില്ലെന്നും തരൂർ പറഞ്ഞു. വിശ്വാസമായ ചില കാര്യങ്ങളെപ്പറ്റിയുള്ള പരാമർശങ്ങളുടെ രാഷ്ട്രീയ സൂചനകളെപ്പറ്റി ആലോചിക്കാറില്ല. അതുകൊണ്ടാണ് കോൺഗ്രസ് ഇതര സർക്കാരുകൾ നടത്തുന്ന നല്ല പ്രവർത്തനങ്ങളെ ചിലപ്പോൾ പ്രശംസിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
പാർട്ടി മാറുന്നത് തന്റെ ആലോചനയിൽ ഇല്ലെന്നും ശശി തരൂർ അറിയിച്ചു. നിലവിലെ പാർട്ടിയിൽ പ്രശ്നമുണ്ടെങ്കിൽ മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. ഇക്കാലത്ത് എല്ലാവർക്കും ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പിന്തുണ ആവശ്യമുണ്ട്. അതേസമയം, ഒരാൾക്ക് സ്വതന്ത്രനായി നിൽക്കാനുള്ള അവകാശമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
യുഎസിൽ നടന്ന നരേന്ദ്ര മോദി-ട്രംപ് കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ പ്രോത്സാഹനജനകമെന്നാണ് ശശി തരൂർ അഭിപ്രായപ്പെട്ടത്. വലിയ ആശങ്കകൾ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തതായിട്ടാണ് കരുതുന്നതെന്നും തരൂർ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂർ കേരളത്തിലെ വ്യാവസായിക വികസനത്തെ വാനോളം പുകഴ്ത്തിയത്. സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴായിരുന്നു സംസ്ഥാന വ്യവസായ വകുപ്പിനെ പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാം തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞിരുന്നു.