ഭരണത്തിലിരിക്കുന്നവർ മിനിമം വേതനത്തിന് നടത്തിയ സമരങ്ങൾ പറഞ്ഞറിയിക്കേണ്ടതുണ്ടോ എന്നായിരുന്നു സുധീരൻ്റെ ചോദ്യം
ആശാ വർക്കർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരിന്റെ പരാജയമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ആശാ വർക്കർമാരെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ സുധീരൻ, മുൻപ് സമര പരമ്പര നടത്തിയവരാണ് ഇപ്പോൾ ഭരണത്തിലുള്ളതെന്ന് കൂട്ടിച്ചേർത്തു. ഒരാൾക്കും ആശാ പ്രവർത്തകരെ തള്ളിപ്പറയാനോ നിഷേധിക്കാനോ കഴിയില്ല. സമരം എത്രയും പെട്ടെന്ന് തീർപ്പാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടണമെന്നും വി.എം. സുധീരൻ പറഞ്ഞു.
ഭരണത്തിലിരിക്കുന്നവർ മിനിമം വേതനത്തിന് നടത്തിയ സമരങ്ങൾ പറഞ്ഞറിയിക്കേണ്ടതുണ്ടോ എന്നായിരുന്നു സുധീരൻ്റെ ചോദ്യം. സമൂഹത്തിലെ അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കുന്നവരാണ് ആശാ വർക്കർമാർ. കോവിഡ് കാലത്ത് ജീവൻ രക്ഷ നോക്കാതെ പ്രവർത്തിച്ചവർ. സ്വന്തക്കാർ മരിച്ചാൽ പോലും സന്ദർശിക്കാത്ത സമയത്ത് പോലും തെല്ലും വൈകാതെ പ്രവർത്തിച്ചവരാണ് ഇവരെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ആശാ സഹോദരിമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചിരുന്നത്. ഇവരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരിന്റെ പരാജയമാണ്. സമരം എത്രയും പെട്ടെന്ന് തീർപ്പാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടണം. എന്തുകൊണ്ട് സർക്കാർ വിഷയം ചർച്ച ചെയ്യുന്നില്ലെന്ന് ചോദിച്ച സുധീരൻ, സമരക്കാർക്കെതിരായ പ്രതികാര നടപടി ഇടത് സർക്കാരിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ മാസം 24ന് സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.