fbwpx
IPL 2025 DC VS SRH, RR VS CSK| ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം
logo

ന്യൂസ് ഡെസ്ക്

Posted : 30 Mar, 2025 11:35 AM

സീസണില്‍ തോല്‍വിയില്‍ നിന്ന് തുടങ്ങി തോല്‍വിയിലൂടെ സഞ്ചരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയാകട്ടെ ചെപ്പോക്കില്‍ ആര്‍സിബിയോട് തോറ്റ നിരാശയിലാണ് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്

IPL 2025


ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്നത്തെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. ഐപിഎല്‍ സൂപ്പര്‍സണ്‍ഡേയില്‍ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈയും സഞ്ജു സാംസണിന്റെ രാജസ്ഥാനും നേര്‍ക്കുനേര്‍. സീസണില്‍ തോല്‍വിയില്‍ നിന്ന് തുടങ്ങി തോല്‍വിയിലൂടെ സഞ്ചരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയാകട്ടെ ചെപ്പോക്കില്‍ ആര്‍സിബിയോട് തോറ്റ നിരാശയിലാണ് ഗുവാഹത്തിയിലേക്ക് വിമാനംകയറിയത്. ഇരുടീമിന്റെയും ലക്ഷ്യം ജയം മാത്രം.

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവം ഫീല്‍ഡിങ്ങില്‍ രണ്ട് മത്സരങ്ങളിലും നിഴലിച്ച് നിന്നു. ഇംപാക്റ്റ് പ്ലെയറായി ബാറ്റിങ്ങില്‍ ഇറങ്ങിയ സഞ്ജു രണ്ട് മത്സരങ്ങളില്‍ നിന്നായി നേടിയത് 79 റണ്‍സ്. പക്ഷേ ഫീല്‍ഡിങ്ങില്‍ ക്യാപ്റ്റന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയാണ്. സഞ്ജു ചെന്നൈക്കെതിരെ കൂടി ഇംപാക്റ്റ് പ്ലെയറായി തന്നെ കളിക്കും. താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബാറ്റിങ്ങില്‍ ഫോമിലേക്കുയരുന്ന സൂചന കഴിഞ്ഞ മത്സരത്തില്‍ നല്‍കിയതാണ് ടീമിന് പ്രതീക്ഷ.

ആദ്യ മത്സരത്തിന് സമാനമായി രണ്ടാം മത്സരത്തിലും ജോഫ്രാ ആര്‍ച്ചര്‍ നിറംമങ്ങിയിരുന്നു. മെഗാ താരലേലത്തില്‍ പന്ത്രണ്ടര കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസര്‍ രണ്ട് മത്സരങ്ങളിലായി 6.3 ഓവറില്‍ വഴങ്ങിയത് 109 റണ്‍സ്. ഒരു വിക്കറ്റ് പോലും വീഴ്ത്തിയതുമില്ല. ബാറ്റര്‍മാര്‍ക്ക് പ്രതിസന്ധിയാകാന്‍ ഒരുഘട്ടത്തിലും ജോഫ്രയുടെ പന്തിന് സാധിക്കുന്നില്ലെന്നതും രാജസ്ഥാന് നിരാശയാണ്.


ALSO READ: മുംബൈ ഇന്ത്യൻസിന് രണ്ടാം തോൽവി; ഹോം ഗ്രൗണ്ടിൽ 36 റൺസിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ് 


രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍മാരെ ഉപയോഗിക്കുന്ന രീതിയിലും വലിയ വിമര്‍ശനം ഉയരുകയാണ്. 11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയത് എട്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ കളിച്ചത് ആറാം നമ്പറില്‍. മികച്ച ബാറ്റിങ് ലൈനപ്പ് കൃത്യമായി സെറ്റ് ചെയ്യാന്‍ ടീമിന് കഴിയുന്നില്ല എന്ന് വ്യക്തം. ആദ്യ മത്സരത്തില്‍ 23 പന്തില്‍ 42 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മയര്‍ രണ്ടാം മത്സരത്തില്‍ നിറംമങ്ങി. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കയെ പോലും രാജസ്ഥാന്‍ ഹെറ്റ്മയറിന് മുന്‍പ് പരീക്ഷിച്ചു. ബാറ്റര്‍മാരുടെ പറുദീസയായി മാറിയ ഐപിഎല്ലില്‍ 200ന് മുകളില്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിങ് ക്രമം രൂപപ്പെടുത്തിയില്ല എങ്കില്‍ ടീമിന് തിരിച്ചടിയാകും.


ഓരോ മത്സരത്തിലും മഹേന്ദ്ര സിങ് ധോണിയുടെ കാമിയോ പെര്‍ഫോമന്‍സാണ് ചെന്നൈ ആരാധകര്‍ക്ക് ആവേശം നല്‍കുന്നത്. ആദ്യമത്സരത്തില്‍ മുബൈയെ തോല്‍പ്പിച്ചത് മാത്രമല്ല മിന്നും സ്റ്റംപിംഗിലൂടെയാണ് ധോണി ഏവരെയും ഞെട്ടിച്ചത്. ആര്‍സിബിക്കെതിരെയാകട്ടെ വന്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും 16 പന്തില്‍ 30 റണ്‍സെടുത്ത് ധോണി ബാറ്റിംഗിലും കാലം കഴിഞ്ഞില്ലെന്ന് ഓര്‍മിപ്പിച്ചു. എംഎസ് ധോണി ഒന്‍പതാം നമ്പറില്‍ ഇറങ്ങുന്നത് വലിയ വിമര്‍ശനത്തിന് കാരണമാവുകയാണ്. സ്വന്തം പ്രകടനത്തിനപ്പുറം ടീമിനെ ജയിപ്പിക്കാനായി നേരത്തെ ധോണി ക്രീസിലെത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.


ALSO READ: ഛേത്രിപ്പട സെമിയിൽ; മുംബൈ സിറ്റിയെ ഗോൾമഴയിൽ മുക്കി, സെമിയിൽ എതിരാളികൾ ഗോവ 


തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് രാജസ്ഥാന്‍ രണ്ടാം ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ ഇറങ്ങുന്നത്. നേര്‍ക്കുനേര്‍ പോരിന്റെ കണക്കെടുത്താല്‍ ചെന്നൈക്ക് നേരിയ മുന്‍തൂക്കമുണ്ട്. ആകെ കളിച്ച 29 മത്സരങ്ങളില്‍ 16ല്‍ ചെന്നൈയും 13ല്‍ രാജസ്ഥാനും ജയിച്ചു. സ്വന്തം മണ്ണില്‍ രാജസ്ഥാന് ചെന്നൈയെ പിടിച്ചുകെട്ടാനാകുമോയെന്ന് കാത്തിരിക്കാം.

സൂപ്പര്‍സണ്‍ഡേയിലെ ആദ്യ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ വമ്പനടിക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. തുടര്‍ച്ചയായി രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഡല്‍ഹി ഹോംഗ്രൗണ്ടില്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് ഹൈദരാബാദിന്റെ ലക്ഷ്യം.ബാറ്റിംഗ് പ്രതിസന്ധിയാകുന്ന മത്സരത്തില്‍ പോലും 190 റണ്‍സിലെത്താനാകുന്നുവെന്നതാണ് ഹൈദരാബാദിന്റെ ബാറ്റിംഗിന്റെ ആഴം. കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ പലരും നിറംമങ്ങിയിട്ടും 190 റണ്‍സ് സ്‌കോര്‍ ചെയ്തു ഹൈദരാബാദ്. ഓപ്പണര്‍ അഭിഷേക് ശര്‍മ യഥാര്‍ത്ഥ ഫോമിലേക്കുയര്‍ന്നാല്‍ ടീമിനെ തടയുക ഡെല്‍ഹിക്ക് എളുപ്പമാകില്ല. ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍, ഹെന്റിച്ച് ക്ലാസന്‍ ഡെല്‍ഹി ബൗളര്‍മാര്‍ എങ്ങനെ സൂപ്പര്‍താരനിരയെ നേരിടും എന്നതാണ് പ്രധാനം.

പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയുടെ പ്രകടനമാണ് ടീമിന് ആശങ്ക. ഡല്‍ഹിയാകട്ടെ ലഖ്‌നൗവിനെതിരെ 209 റണ്‍സ് ചേസ് ചെയ്ത് ജയിച്ച ആവേശത്തിലാണ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്നത്. മുന്‍നിരയാകെ തകര്‍ന്ന മത്സരത്തില്‍ അശുതോഷ് ശര്‍മയുടെയും വിപ്രാജിന്റെയും വെടിക്കെട്ടാണ് ടീമിനെ ജയത്തിലെത്തിച്ചത്. ടോപ് ഓര്‍ഡര്‍ കൂടി കളം നിറഞ്ഞാല്‍ ആദ്യ കിരീടം സ്വപ്നം കാണുന്ന ഡെല്‍ഹി സീസണിലെ മികച്ച ബാറ്റിംഗ് സംഘമായി മാറും.

നേര്‍ക്കുനേര്‍ പോരില്‍ ഹൈദരാബാദിനാണ് മേല്‍ക്കൈ. കളിച്ച 24ല്‍ 13 മത്സരങ്ങളില്‍ ഹൈദരാബാദും 11ല്‍ ഡല്‍ഹിയും ജയിച്ചു. ഐപിഎല്‍ പതിനെട്ടാം അങ്കം ഇന്ന് മൂന്നാം റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുകയാണ്. മുന്നേറാന്‍ ജയമുറപ്പിക്കണം ടീമുകള്‍ക്ക്.

MALAYALAM MOVIE
വിവാദം വേണ്ട, എമ്പുരാനിലെ റീ എഡിറ്റിങ് സ്വന്തം ഇഷ്ടപ്രകാരം, മോഹൻലാൽ നായകനായി L3 വരും: ആൻ്റണി പെരുമ്പാവൂർ
Also Read
user
Share This

Popular

MALAYALAM MOVIE
MALAYALAM MOVIE
എമ്പുരാൻ്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഹൈക്കോടതിയിൽ; പിന്നാലെ സസ്പെൻഷൻ