ജനുവരി 19ന് വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്
വെടിനിർത്തൽ ചർച്ചകൾക്കിടെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേല്‍. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 200 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റെന്നും ഗാസ അറിയിച്ചു. ജനുവരി 19ന് വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും വ്യക്തമാക്കി. ഇനി മുതൽ കൂടുതൽ സൈനിക ശക്തിയോടെ ഇസ്രയേൽ ഹമാസിനെതിരെ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ പ്രസിഡന്റ് ട്രംപ് ഭരണകൂടവുമായി കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവടങ്ങളിലാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും, കരാർ അട്ടിമറിച്ചതിൻ്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് പറഞ്ഞു.