മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്
മലയാള പത്രങ്ങളില്‍ ജെയിൻ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ പത്രങ്ങൾക്ക് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങൾക്കാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്. പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ട് സോമോട്ടോ എടുത്ത കേസിലാണ് നടപടി. സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ പത്രങ്ങൾ രേഖാമൂലം മറുപടി നൽകണം.
ALSO READ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും; 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജിൽ നിറഞ്ഞുനിന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിൽ അടക്കം വ്യാപകമായ വിമര്‍ശനം പത്രങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
ദേശാഭിമാനിയും ഇംഗ്ലീഷ് ദിനപത്രങ്ങളും ഒഴികെ എല്ലാ മലയാള പത്രങ്ങളും ജാക്കറ്റ് പേജില്‍ പരസ്യം വിന്യസിച്ചിരുന്നു. 'നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി' എന്നായിരുന്നു അതില്‍ ലീഡ് വാര്‍ത്ത. 'ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ' എന്നിങ്ങനെ വികസിക്കുന്ന വാര്‍ത്ത വളരെ അധികം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. രാവിലെ പത്രം വായിച്ച പലരും പരസ്യമാണെന്ന് അറിയാതെ ആശങ്കയിലായെന്ന് വിവിധ കോണില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. മാര്‍ക്കറ്റിങ് ഫീച്ചര്‍, മുന്നറിയിപ്പ്, 2050 ജനുവരി 24 എന്നിങ്ങനെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ദിവസവും പത്രം വായിക്കുന്നവര്‍ അതൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന പതിവില്ലെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്.
പരസ്യം ചർച്ചയായതോടെ പ്രസിദ്ധീകരിച്ച മാര്‍ക്കറ്റിങ് ഫീച്ചറില്‍ പ്രതികരണവുമായി മലയാളം പത്രങ്ങള്‍ തന്നെ എത്തിയിരുന്നു. അത് പരസ്യമാണ്, വാര്‍ത്തയല്ല എന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയ ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയുടെ പ്രതികരണമാണ് പല പത്രങ്ങളും ആദ്യ പേജിൽ നൽകിയത്.