42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം എബിവിപി സ്വന്തമാക്കി
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഐസ- ഡിഎസ്എഫ് സഖ്യത്തിന് ജയം. സെൻട്രൽ പാനലിൽ നാലിൽ മൂന്ന് സീറ്റിലും സഖ്യം വിജയിച്ചു. ഐസയുടെ നിതീഷ് കുമാർ പ്രസിഡൻ്റും ഡിഎസ്എഫിൻ്റെ മനീഷ വൈസ് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ടു. 10 വർഷങ്ങൾക്ക് ശേഷം സെൻട്രൽ പാനലിൽ എബിവിപിക്കും വിജയം നേടാനായി. എബിവിപിയുടെ വൈഭവ് മീണയാണ് ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം എബിവിപി സ്വന്തമാക്കി.
1,702 വോട്ടുകൾ നേടിയാണ് ഐസയുടെ നിതീഷ് കുമാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1,430 വോട്ടുകൾ നേടിയ എബിവിപിയുടെ ശിഖ സ്വരാജ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. എസ്എഫ്ഐയുടെ പിന്തുണയോടെ മത്സരിച്ച തയബ്ബ അഹമ്മദ് 918 വോട്ടുകളാണ് നേടിയത്.
Also Read: മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാ സേന; കശ്മീരില്‍ ഇതുവരെ തകര്‍ത്തത് ഒമ്പത് വീടുകള്‍
1,150 വോട്ടുകളോടെയാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്എഫ്) സ്ഥാനാർഥി മനീഷ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 1,116 വോട്ടുകൾ നേടിയ നിട്ടു ഗൗദമിനെയാണ് മനീഷ മറികടന്നത്. ജെനറൽ സെക്രട്ടറി സ്ഥാനവും ഡിഎസ്എഫിനാണ്. 1,520 വോട്ട് നേടിയ മുൻതേഹ ഫാത്തിമ ആണ് ജനറൻ സെക്രട്ടറി.
ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിക്കാണ്. എബിവിപിയുടെ വൈഭവ് മീണ 1,518 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ഐസയുടെ നരേഷ് കുമാറിനെയും (1,433 വോട്ടുകൾ) പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷൻ (പിഎസ്എ) സ്ഥാനാർഥി നിഗം കുമാരിയെയും (1,256 വോട്ടുകൾ) പരാജയപ്പെടുത്തിയാണ് ജയം. 2015-16 ൽ സൗരവ് ശർമയ്ക്ക് ശേഷം ആദ്യമായാണ് സെൻട്രൽ പാനലിൽ എബിവിപി വിജയിക്കുന്നത്. 2000-01 ലായിരുന്നു എബിവിപി അവസാനമായി പ്രസിഡന്റ് സ്ഥാനം നേടിയത്. സന്ദീപ് മഹാപത്രയായിരുന്നു അന്നത്തെ എബിവിപിയുടെ യൂണിയൻ പ്രസിഡന്റ്.
Also Read: പഹൽഗാം ഭീകരാക്രമണം: ഭീകരരെ കണ്ടെത്തിയതായി സൂചന; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍
ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ഒറ്റക്കെട്ടായല്ല മത്സരിച്ചത്. ഐസയും ഡിഎസ്എഫും ഒരു സഖ്യമായി മത്സരിച്ചപ്പോൾ എസ്എഫ്ഐയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനും (എഐഎസ്എഫ്) ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബിഎപിഎസ്എ), പിഎസ്എ എന്നിവയുമായി സഖ്യം രൂപീകരിച്ചു. സ്വതന്ത്രമായാണ് എബിവിപി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ഏപ്രിൽ 25 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിന് യോഗ്യരായ 7,906 വിദ്യാർഥികളിൽ ഏകദേശം 5,500 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങുകളിൽ ഒന്നാണിത്. 2023 ൽ രേഖപ്പെടുത്തിയ 73 ശതമാനമാണ് ഏറ്റവും ഉയർന്ന പോളിങ്. നാല് സെൻട്രൽ പാനൽ സ്ഥാനങ്ങളിലേക്ക് ഇരുപത്തിയൊമ്പത് സ്ഥാനാർത്ഥികളും 44 കൗൺസിലർ സീറ്റുകളിലേക്ക് 200 പേരുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.