വൈസ് പ്രസിഡൻ്റ് കമലാ ഹാരീസും ഫോൺ കോളിൽ ബൈഡനൊപ്പം ചേർന്നു. ഇസ്രയേലിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾ ഇരുവരും വിശദീകരിച്ചു.
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ബന്ദി മോചനത്തിന് തീരുമാനം നിർണായകമെന്നും ബൈഡൻ ഇസ്രായേലിനെ അറിയിച്ചു. കൈറോയിൽ നടക്കുന്ന സമാധാന ചർച്ചയ്ക്ക് മുന്നോടിയായാണ് നിർദേശം.
ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയോട് ജോ ബൈഡൻ ആവശ്യപ്പെട്ടത്. കൈറോയിൽ നടക്കുന്ന സമാധാന ചർച്ചയ്ക്കും ഹമാസ് ബന്ദിയാക്കിയവരുടെ മോചനത്തിനും ഇത് പ്രധാനമാണെന്ന് ജോ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡൻ്റ് കമലാ ഹാരീസും ഫോൺ കോളിൽ ബൈഡനൊപ്പം ചേർന്നു. ഇസ്രയേലിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾ ഇരുവരും വിശദീകരിച്ചു. ഖത്തറിലെ സമാധാന ചർച്ചകൾക്ക് ശേഷം കൈറോയിൽ നടക്കുന്ന അടുത്ത ഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് ബൈഡൻ്റെ ഈ നീക്കം. സമാധാന ചർച്ചകൾക്കിടയിലും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ബൈഡൻ രംഗത്തുവരുന്നത്.
Also Read ; പത്ത് മാസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 40,005 പേര്‍, പരുക്കേറ്റവര്‍ 92,401; ഔദ്യോഗിക കണക്ക് മാത്രം !
ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയുടെ പുതിയ നിർദേശങ്ങളുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ ഇസ്രയേൽ സന്ദർശിച്ചിരുന്നു. യു.എസ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചെന്നും യുദ്ധം അവസാനിപ്പിക്കാൻ ഹമാസും തയ്യാറാകണമെന്നുമാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആൻ്റണി ബ്ലിങ്കൺ പ്രതികരിച്ചത്. 40,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഗാസ യുദ്ധം വീണ്ടും രൂക്ഷമായിരിക്കെയാണ് അമേരിക്കയുടെ ഇടപെടൽ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ ഇസ്രായേൽ സന്ദർശനത്തിലും പരിഹാരം കാണാത്തതോടെയാണ് പുതിയ നീക്കം.അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വിഷയം വീണ്ടും ചർച്ച ചെയ്യുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു.
ആറാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ തീരുമാനിച്ചിരുന്നെങ്കിലും ഗാസയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ 50 പേർ ഗാസയിൽ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ർ അൽ ബലായിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്ത് ആക്രമണം കടുപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് ഹിസ്ബുള്ളയും റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.