വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമമാണ് നടന്നതെങ്കിൽ അടുത്തതായി ക്രിസ്ത്യാനികളുടെ നേർക്കായിരിക്കും അക്രമങ്ങൾ
കേരളത്തിന് പുറത്ത് മുസ്ലിങ്ങളെപ്പോലെ ക്രിസ്ത്യാനികളെയും ദ്രോഹിക്കുന്ന നയമാണ് ബിജെപിയുടെതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തിൽ മാത്രമാണ് വോട്ടിനുവേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബൽപൂരിന് പുറമേ ഒഡീഷയിൽ നടന്നതും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനം വന്നതും ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ ഒരുമിച്ചു കാണാൻ ബിജെപിക്കാവുന്നില്ല. വഖഫ് ബില്ലിലൂടെ മുസ്ലിങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമമാണ് നടന്നതെങ്കിൽ അടുത്തതായി ക്രിസ്ത്യാനികളുടെ നേർക്കായിരിക്കും അക്രമങ്ങൾ. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ വയ്ക്കുന്നത് ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ വെക്കുന്നതിന് തുല്യമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും കെ. മുരളീധരന്‍ വിമർശനമുന്നയിച്ചു. സുരേഷ് ഗോപി ഇപ്പോഴും രാഷ്ട്രീയക്കാരൻ ആവുന്നില്ല. മാധ്യമങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സമീപനം ഇതിന് തെളിവാണ്. മാധ്യമങ്ങളെ ചീത്ത വിളിക്കുന്നതും ഒളിച്ചോടുന്നതും ശരിയായ നടപടിയല്ല. ഒരു കേന്ദ്രമന്ത്രി ആ രീതിയിൽ പെരുമാറുന്നത് ശരിയല്ല. വിമർശിക്കുമ്പോൾ ചീത്ത വിളിക്കുന്നത് ഒരു രാഷ്ട്രീയക്കാരനും ചേർന്നതല്ലെന്നും മുരളീധരന്‍ പറഞ്ഞു. കോൺഗ്രസിൽ പുനസംഘടന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.