രാധാകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയതിലും അന്വേഷണം പുരോഗമിക്കുകയാണ്
കണ്ണൂര്‍ കൈതപ്രത്ത് രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ പ്രതി സന്തോഷ് ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക്. കൊലപാതകം നടത്തിയത് ലൈസൻസ് ഇല്ലാത്ത തോക്കുപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി. രാധാകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയതിലും അന്വേഷണം പുരോഗമിക്കുകയാണ്. ഫോൺകോളുകൾ പരിശോധിക്കാനും പൊലീസ് നീക്കം തുടരുകയാണ്. ഭാര്യക്കെതിരെ രാധാകൃഷ്ണന്റെ കുടുംബം പരാതി നൽകും.
രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ സന്തോഷ് ഉപയോഗിച്ചത് ബാരല്‍ ഗണ്‍ എന്ന് കണ്ടെത്തിയിരുന്നു. ഒറ്റത്തവണയാണ് വെടിവെച്ചത്. വെടി കൊണ്ടത് നെഞ്ചിലാണ്. ആദ്യ വെടിയേറ്റയുടന്‍ തന്നെ രാധാകൃഷ്ണന്‍ മരിച്ചുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാന്‍ സാധിക്കാത്ത വിരോധത്തിലാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് എഫ്‌ഐആര്‍. പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു.
കഴിഞ്ഞ ദിവസം രാധാകൃഷ്ണന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് വ്യാഴാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സന്തോഷിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താനും പൊലീസ് ശ്രമിക്കും. കൊല്ലപ്പെട്ട രാധാകൃഷ്ണനെ, സന്തോഷ് നേരത്തെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് പൊലീസ് ഭാഷ്യം.
ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന രാധാകൃഷ്ണനന്റെ വീട് നിര്‍മാണത്തിന്റെ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പല തവണയായി ഫോണിലൂടെ ഭീഷണി മുഴക്കിയ സന്തോഷിനെതിരെ രാധാകൃഷ്ണന്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നീട് ഈ പ്രശ്‌നം പരസ്പരം സംസാരിച്ച് പരിഹരിച്ചു.
രാധാകൃഷ്ണനെ ഇന്ന് കൊലപ്പെടുത്തും എന്ന ധ്വനിയുള്ള പോസ്റ്റ് സന്തോഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നുറപ്പ് ' എന്നായിരുന്നു പോസ്റ്റ്. കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് തോക്ക് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സന്തോഷിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സുള്ളതായും പറയപ്പെടുന്നു. എന്നാല്‍ ഈ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകം നടത്തിയ ശേഷവും പോസ്റ്റിട്ടു.
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഇഷ്ടിക നനയ്ക്കാനായി കുട്ടിയോടൊപ്പം എത്തിയപ്പോഴാണ് രാധാകൃഷ്ണനെ മദ്യലഹരിയിലെത്തിയ സന്തോഷ് വെടിവെച്ചത്. ഇത് കണ്ട് ഭയന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വീടിന് മുന്നിലെ ഗ്രൗണ്ടില്‍ വോളിബോള്‍ കളിച്ചുകൊണ്ടിരുന്നവര്‍ കുട്ടി ഓടിപ്പോകുന്നത് കണ്ട് അവിടേക്ക് എത്തി. ആ സമയത്ത് സന്തോഷ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് നടന്ന തെരച്ചിലിലാണ് സന്തോഷിനെ പിടികൂടിയത്. ശ്രീകണ്ഠാപുരം സ്വദേശിയായ രാധാകൃഷ്ണന്‍ കഴിഞ്ഞ ആറ് വര്‍ഷമായി കൈതപ്രത്താണ് താമസം.