തദ്ദേശ തിരഞ്ഞെടുപ്പെന്ന ഈ സെമി ഫൈനൽ പ്രധാനമാണ്. അതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും എ.കെ. ആൻ്റണി നിർദേശിച്ചു.
കേരളം ഭരണമാറ്റത്തിന് പാകമായെന്നും 2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി പ്രവർത്തക സമിതി അംഗവുമായ എ.കെ. ആൻ്റണി. അതിന് മുമ്പുള്ള സെമി ഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പെന്ന ഈ സെമി ഫൈനൽ പ്രധാനമാണ്. അതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും എ.കെ. ആൻ്റണി നിർദേശിച്ചു.
മയക്കു മരുന്ന് ചാരായത്തെക്കാൾ ആയിരം മടങ്ങ് അപകടമാണെന്നും മയക്കു മരുന്നിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും എ.കെ. ആൻ്റണി പറഞ്ഞു. ഇതടിച്ചാൽ അമ്മയെന്നോ അച്ഛനെന്നോ ബോധമില്ല. ചാരായം പണ്ട് നിരോധിച്ചു. വീര്യമുള്ള മദ്യമായത് കൊണ്ടാണ് നിരോധിച്ചതെന്നും ആൻ്റണി കൂട്ടിച്ചേർത്തു.
പെരുമഴയത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരോട് സർക്കാർ ദയ കാണിക്കണമെന്നും അവർ വലിയ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ലെന്നും എ.കെ. ആൻ്റണി ആവശ്യപ്പെട്ടു. കേരള സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്ക്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത് നമുക്ക് ഒരുമിച്ച് പോയി വാങ്ങാം. മുഖ്യമന്ത്രി പിടിവാശി കാണിക്കരുത്. സമരം ചെയ്യാനുള്ള അവകാശം സിഐടിയുവിന് മാത്രമല്ല ഉള്ളത്. ആശ വർക്കർമാരുടെ സമരപന്തലിലെ ടാർപോളിൻ മാറ്റിയത് ക്രൂരതയാണ്. പൊലീസ് നടപടി മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്നും എ.കെ. ആൻ്റണി വിമർശിച്ചു.