മർദനത്തിൽ പരിക്കേറ്റ SKSSF കുന്ദമംഗലം മേഖല വൈസ് പ്രസിഡൻ്റ് സുഹൈൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
കോഴിക്കോട് കുന്ദമംഗലത്ത് എസ്കെഎസ്എസ്എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മുസ്ലീം ലീഗിനെതിരെ ആരോപണവുമായി മർദനമേറ്റ സുഹൈൽ. ലീഗ് പ്രവർത്തകർ മർദിച്ചത് യാതൊരു പ്രകോപനവും ഇല്ലാതെയാണെന്ന് സുഹൈൽ ആരോപിച്ചു. കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുള്ള നിരന്തരമായ ഭീഷണികൾ ഉണ്ടായിരുന്നെന്നും ഇതേ സ്ഥലത്ത് മുമ്പും സംഘർഷം ഉണ്ടാകാൻ ലീഗ് പ്രവർത്തകർ ശ്രമം നടത്തിയെന്നും സുഹൈൽ പറയുന്നു.
മാർച്ച് എട്ടിന് ഇതേ സ്ഥലത്ത് വെച്ച് എസ്കെഎസ്എസ്എഫ് പ്രവർത്തകരെ ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് സുഹൈലിൻ്റെ ആരോപണം. ഇതിനുശേഷം ഇരു വിഭാഗങ്ങളിലെയും നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുകയയിരുന്നു. എസ്കെഎസ്എസ്എഫ് കുന്ദമംഗലം മേഖല വൈസ് പ്രസിഡൻ്റായ സുഹൈൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സുഹൈലിനെ ലീഗ് പ്രവർത്തകർ മർദ്ദിച്ചത്. യാത്രക്കാർക്കുള്ള നോമ്പ് തുറ വിഭവങ്ങൾ സജ്ജമാക്കുന്നതിനിടയിലാണ് സംഭവം. പരിക്കേറ്റ സുഹൈലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന് നേതൃത്വം നൽകിയത് ലീഗിൻ്റെ പ്രാദേശിക ലീഗ് നേതാക്കളെന്നാണ് എസ്കെഎസ്എസ്എഫിൻ്റെ ആരോപണം. ഒരാഴ്ച മുൻപും ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.