ഇന്നലെ രാവിലെയോടെയാണ് ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
ആലപ്പുഴ മാന്നാറിൽ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ ഇളയ മകന്‍ വിജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നു പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീടിന് പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു. സംഭവത്തിൽ 90 വയസ്സുള്ള രാഘവനും ഭാര്യ ഭാരതിയും പൊള്ളലേറ്റ് മരിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുറ്റപത്രം തയ്യാറാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇന്നലെ രാവിലെയോടെയാണ് ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ചെറുമകൻ വിഷ്ണു പറഞ്ഞു. നാട്ടുകാരാണ് വീടിന് തീപിടിച്ചതായി കണ്ട് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ ദിവസത്തിന്റെ തലേന്ന് വിജയൻ വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ വിജയൻ തല്ലിയൊടിച്ചിരുന്നു. മകൻ ഉപദ്രവിച്ചതായി രാഘവൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇയാളോട് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വീടിന് തീയിട്ടതെന്നാണ് നിഗമനം.