കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു
വി.ഡി. സതീശൻ
വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയും പരിഹാസവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. 50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31-ന് മുന്‍പ് വിനിയോഗിക്കണമെന്നതാണ് നിര്‍ദേശം. ഇത് അപ്രായോഗികമാണെന്നും കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
വയനാട് പുനരധിവാസത്തിന് അപ്രായോഗിക വ്യവസ്ഥകളോടെയാണ് കേന്ദ്ര സർക്കാർ വായ്പ അനുവദിച്ചത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലയളവിലേക്ക് അനുവദിച്ചത് 529 കോടി രൂപയാണ് കേരളത്തിന് വായ്പയായി അനുവദിച്ചത്. തുക ഒന്നര മാസത്തിനുള്ളില്‍ ചെലവഴിച്ച് കണക്കും ഹാജരാക്കണം. ടൗണ്‍ഷിപ്പ് അടക്കം സംസ്ഥാനം നല്‍കിയ 16 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. ഫെബ്രുവരി പകുതിയോടെ അനുവദിച്ച തുക മാര്‍ച്ച് അവസാനത്തോടെ പതിനഞ്ച് പദ്ധതികള്‍ക്കായി ചെലവഴിച്ച് രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം സംസ്ഥനത്തിന് വെല്ലുവിളിയാകും.
Also Read: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ധനസഹായമില്ല; 529.50 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പിന്റെ പൂർണരൂപം:
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്.
50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31-ന് മുന്‍പ് വിനിയോഗിക്കണമെന്നതാണ് നിര്‍ദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സര്‍ക്കാരാണ് കേരളത്തിന് അര്‍ഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കേണ്ടത്. അത് നല്‍കാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു