ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു
ബ്രൂവറി വിഷയത്തിൽ സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. സംസ്ഥാനത്ത് ലഹരിക്കൊലപാതകങ്ങൾ തുടരുമ്പോഴും ഭരണാധികാരികൾ വീണ്ടും മദ്യമൊഴുക്കുകയാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. ലഹരിക്കെതിരെ സർക്കാർ കർമപദ്ധതി തയ്യാറാക്കണമെന്നും ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കുമെന്നും സഭാധ്യക്ഷൻ പറഞ്ഞു.
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണെന്നും കാതോലിക്കാബാവാ പറഞ്ഞു. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർ പോലെയായി യുവജനങ്ങൾ മാറിയെന്നും കാതോലിക്കാബാവ പറഞ്ഞു.
മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികൾ. ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു. പുതുതലമുറ റീൽ ലൈഫിൽ ജീവിക്കുന്നു. റിയൽ ലൈഫ് ഇല്ലതായി. കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണ്. സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കാതോലിക്കാബാവാ പറഞ്ഞു.