അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വന്‍തോതില്‍ ലഹരി മരുന്ന് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി
കോഴിക്കോട് നഗരത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ കർശനമാക്കി പൊലീസും ഡാൻസാഫും. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വന്‍തോതില്‍ ലഹരി മരുന്ന് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മയക്കുമരുന്ന് ലോബികള്‍ക്കെതിരെ നടപടി ശക്തമാക്കിയതോടെ കോഴിക്കോട് നഗരത്തിൽ
നാലു വർഷത്തിനിടയിൽ പിടികൂടിയത് 2 കോടിയിലേറെ മൂല്യം വരുന്ന രാസലഹരിയാണ്.
പൊലീസും ഡാൻസാഫും പൊതു ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് 162 കേസുകളായി 247 പേരെ പിടികൂടാനായത്. ഇതിൽ മൂന്ന് പേർ വിദേശികളാണ്. 35 പേർ സ്ഥിരമായി രാസലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണെന്നും പൊലീസ് കണ്ടത്തി. ഇതോടെ ഇവരെ ഒരുവർഷം കരുതൽത്തടങ്കലിലാക്കാൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എംഡിഎംഎ എന്ന രാസലഹരിയാണ് യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. ലഹരിവസ്തുക്കളുടെ നിയമവിരുദ്ധ ഗതാഗതം തടയുക ലക്ഷ്യമാക്കിയാണ്
കോഴിക്കോട് സിറ്റി പൊലീസും ഡാൻസഫ് സംഘവും സംയുക്തമായി ശക്തമായ നടപടി സ്വീകരിക്കുന്നത്. 2021 ജനുവരിമുതൽ 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 6.995 കിലോഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇതിന് കുറഞ്ഞത് 2.09 കോടി രൂപ മൂല്യം വരും. ഗ്രാമിന് 3000ത്തിലധികം രൂപ ഈടാക്കിയാണ് രാസലഹരി വിൽക്കുന്നത്.
2025ൽ ഇതുവരെ 7 കേസുകളിലായി 829.4 ഗ്രം ലഹരി പിടികൂടിയപ്പോൾ എട്ടു പേരാണ് പൊലീസ് പിടിയിലായത്. ജോലിതേടി ബെംഗളൂരുവില്‍ എത്തുന്ന യുവാക്കള്‍ ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ട് ലഹരി കച്ചവടക്കാരായെന്നും, ഇവർ വന്‍തോതില്‍ നാട്ടിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നെന്നുമാണ് എക്സൈസിന്റെ ഉള്‍പ്പെടെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്നും 254 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഷഫീഖ് എന്നയാളിൽ നിന്നാണ് പൊലീസ് രാസലഹരി കണ്ടെടുത്തത്. കുന്ദമംഗലത്ത് നിന്നും കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് എത്തിച്ച മയക്കുമരുന്നും പൊലീസ് പിടികൂടിയിരുന്നു.