ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ ഹർഷിന സത്യാഗ്രഹ സമരമിരിക്കും
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി ദുരിതമനുഭവിച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന നീതി തേടി വീണ്ടും തെരുവിലേക്ക്. 'വൈകുന്ന നീതി അനീതിയാണ്, ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുക'എന്ന മുദ്രാവാക്യമുയർത്തി സമര സമിതിയുടെ നേതൃത്വത്തിൽ 13ന് കോഴിക്കോട് കിഡ്സൺ കോർണറിൽ വീണ്ടും സത്യാഗ്രഹ സമരം നടത്തും.
പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിക്കാൻ ഇടയായ സാഹചര്യവും, ഇതുവരെയും കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ഗവൺമെൻ്റ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നും കോടതിയോട് ആവശ്യപ്പെടാത്തതും സർക്കാർ ഹർഷിക്കൊപ്പമല്ല എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു. ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ ഹർഷിന സത്യാഗ്രഹ സമരമിരിക്കും. സമരം മുൻ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തനിക്കൊപ്പമുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹർഷിന പറയുന്നു.
ALSO READ: ആലുവയിൽ യുവതിയെ തീകൊളുത്താൻ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ, വധശ്രമത്തിന് കേസ്
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്റ്റേ വാങ്ങുകയും ചെയ്തു.
ALSO READ: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ആരോഗ്യനില ഗുരുതരം; മയക്കുവെടി വെച്ച് പിടികൂടാൻ നീക്കം
മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നടപടി ഒന്നുമാകാത്ത സാഹചര്യത്തിലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.