കൻ്റോൺമെൻ്റ് പൊലീസാണ് നോട്ടീസ് അയച്ചത്. സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്
ആശാവർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് പൊലീസിൻ്റെ നോട്ടീസ്. കൻ്റോൺമെൻ്റ് പൊലീസാണ് നോട്ടീസ് അയച്ചത്. സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഡോ. കെ.ജി താര, ഡോ. എം.ബി മത്തായി, ജോസഫ് സി. മാത്യു എന്നിവരും നോട്ടീസ് നൽകിയവരിൽ ഉൾപ്പെടുന്നു. സമര നേതാക്കൾ ഉൾപ്പെടെ 14 പേർക്കാണ് പൊലീസ് നോട്ടീസയച്ചത്.
സെക്രട്ടേറിയറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരം 17-ാം ദിവസവും തുടരുകയാണ്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഭീഷണി സന്ദേശവുമായി സിഐടിയു രംഗത്തെത്തിയിരുന്നു. കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്നും, മാർച്ചിൽ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെക്കണമെന്നുമാണ് സിഐടിയുവിൻ്റെ മുന്നറിയിപ്പ്.
അതേസമയം ആശാ വർക്കർമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീമും രംഗത്തെത്തി. സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന.പ്രതിഷേധത്തിന് പിന്നിൽ മറ്റാരുടെയോ പിന്തുണയുണ്ടെന്നും മാധ്യമ ശ്രദ്ധ കിട്ടുന്നത് വീണ്ടും സമരം ചെയ്യാൻ പ്രേരണ ആകുന്നുവെന്നും എളമരം കരീം പറഞ്ഞു. സമരം പൊളിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും, രോഗികളെയും സഹായം ആവശ്യമുള്ളവരെയും ബുദ്ധിമുട്ടിച്ചു കൊണ്ടല്ല സമരം ചെയ്യണ്ടതെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
ALSO READ: ആശാ വർക്കർമാർക്ക് ഭീഷണി സന്ദേശവുമായി CITU; സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം
എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കൊണ്ടാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം തുടരുന്നത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.