പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് റിപ്പോർട്ട്. സുനി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുറുപ്പുംപടി പൊലീസാണ് ക്രൈം ബ്രാഞ്ചിന് റിപ്പോർട്ട് നൽകിയത്. ഹോട്ടലിൽ അതിക്രമം നടത്തിയ കേസിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് നൽകിയത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും. വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും കേസിൽ പ്രതിയായ കാര്യം പൊലീസ് കോടതിയെ അറിയിക്കും. ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണം എന്ന് ആവശ്യപ്പെടും.
കുറുപ്പംപടിയിലെ ഹോട്ടലിൽ കയറി തെറിവിളിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും ,ഹോട്ടലിൻ്റെ ചില്ല് അടിച്ച് തകർത്തതിനുമാണ് പൾസർ സുനിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം വിചാരണയ്ക്കായി പൾസർ സുനി ഹാജരാകേണ്ടതായിരുന്നു. അതിനിടെയാണ് പുതിയ കേസ്.
കേരളത്തിൽ ഏറെ ചർച്ചയായ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. കടുത്ത ഉപാധികളോടെയാണ് കേസിൽ വിചാരണ കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. പ്രതി മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കരുത്, ഫോൺ നമ്പർ കോടതിയിൽ നൽകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി ജാമ്യ വ്യവസ്ഥയായി മുന്നോട്ട് വച്ചത്. ജാമ്യ കാലയളവിൽ പൾസർ സുനി അനുവാദമില്ലാതെ കോടതി പരിധിവിട്ട് പോകരുതെന്നും കോടതി നിർദേശിച്ചിരുന്നു. എല്ലാ മാസവും 10ന് പൾസർ സുനി പൊലീസിന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ജാമ്യം ലഭിച്ച ശേഷം പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടൻ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു.