'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്
ശശി തരൂർ, രമേശ് ചെന്നിത്തല
കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി രമേശ് ചെന്നിത്തല. ശശി തരൂർ തെറ്റിദ്ധരിച്ച് പറഞ്ഞതാണ് എന്ന് കരുതുന്നു. ഒരു മിനിറ്റിൽ ഏത് വ്യവസായമാണ് കേരളത്തിൽ തുടങ്ങാൻ കഴിയുന്നത്. ഉള്ള വ്യവസായങ്ങൾ തന്നെ തകർന്നുകൊണ്ടിരിക്കുകയാണെന്നും കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
മൂന്നുലക്ഷം വ്യവസായികൾ കേരളത്തിലേക്ക് വന്നു എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തയ്യൽ കട തുടങ്ങിയാൽ പോലും അത് വ്യവസായമായി കൂട്ടുന്നു. പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്. ഗവൺമെന്റിന്റെ തെറ്റായ വാദങ്ങൾ കേട്ടാകും ശശി തരൂർ പറഞ്ഞതെന്നും ഈ നിലപാടിനോട് തങ്ങൾ യോജിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് എല്ലാ വസ്തുതയും അറിയാം. തരൂരിന്റെ പ്രസ്താവന കൊണ്ട് പാർട്ടി പ്രതിസന്ധിയിലാകില്ല. കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ രേഖകൾ വച്ച് സംസാരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
'ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.
മോദി-ട്രംപ് കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നുവെന്ന ശശി തരൂരിന്റെ നിലപാടിനോടും രമേശ് ചെന്നിത്തല വിയോജിച്ചു. ആ യാത്ര കൊണ്ട് ഒരു പ്രയോജനവുമില്ല. ഇന്ത്യക്ക് എന്ത് നേട്ടമാണ് ആ യാത്ര കൊണ്ട് ഉണ്ടായത്? ഇന്ത്യക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയോ? ഇതിനെതിരെയാണ് രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. തരൂർ എന്തിന് അതിനെ അനുകൂലിച്ചു എന്നറിയില്ല. കെ. റെയിലിനെ സ്വാഗതം ചെയ്ത ആളാണ് ശശി തരൂർ. അത് പാർട്ടി വിരുദ്ധമാണ് എന്ന് താൻ കരുതുന്നില്ല. അഭിപ്രായം പറയുന്നതിൽ തെറ്റില്ല. കോൺഗ്രസ് ഒരു ലിബറൽ പാർട്ടിയാണെന്നും പാർട്ടിയുടെ നിലപാട് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
Also Read: 'വലിയ ചില ആശങ്കകൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു'; മോദി-ട്രംപ് കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ശശി തരൂർ
യുഎസിൽ നടന്ന നരേന്ദ്ര മോദി-ട്രംപ് കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ പ്രോത്സാഹനജനകമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. വലിയ ആശങ്കകൾ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തതായിട്ടാണ് കരുതുന്നതെന്ന് തരൂർ പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.