ആനയുടെ കാൽപ്പാദത്തിലെ പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആനക്ക് പ്രശ്നങ്ങളില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു
അതിരപ്പള്ളിയിലെ കൊമ്പൻ ഏഴാറ്റുമുഖം ഗണപതിക്ക് വിദഗ്ധ ചികിത്സ വേണ്ടെന്ന് വെറ്റിനറി വിദഗ്ദർ. ആനയെ തത്കാലം പിടികൂടി ചികിത്സ നൽകേണ്ടതില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറി.
ആനയുടെ കാൽപ്പാദത്തിലെ പരിക്ക് ഗുരുതരമല്ലെന്നും നിലവിൽ ആനക്ക് പ്രശ്നങ്ങളില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു. മണ്ണൂത്തി വെറ്റിനറി സർവ്വകലാശാല അധികൃതരുടെയും അഭിപ്രായം തേടിയ ശേഷമാണ് വെറ്റിനറി സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയത്. ആനയുടെ കാര്യത്തിൽ നിരീക്ഷണം തുടരണമെന്നും മൂന്നംഗ വെറ്റിനറി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആനയെ ചികിത്സിക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് വാഴച്ചാൽ ഡിഎഫ്ഒ അറിയിച്ചു.
അതിരപ്പിള്ളിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗണപതി മുടന്തി നടന്നതോടെയാണ് കാലിൽ പരിക്കുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാദത്തിൽ പരിക്ക് കണ്ടെത്തുകയും ചെയ്തു. പരിക്ക് സ്ഥിരീകരിച്ചതോടെ ആന പ്രേമികളും മൃഗസ്നേഹികളുമടക്കം നിരവധി പേരാണ് ഇപ്പോൾ ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നത്. വനം മന്ത്രിക്ക് പോലും ഇതിനോടകം പരാതികൾ ലഭിച്ചു. ഇത്തരം പരാതികൾ കൂടി പരിഗണിച്ചാണ് കൊമ്പന് ചികിത്സ നൽകാൻ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ തന്നെ ഗണപതിയുടെ ചികിത്സ ഉറപ്പാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.