fbwpx
കലാശപ്പോരിന്റെ ഒന്നാം ദിനം വിദര്‍ഭ തട്ടിയെടുത്തു; കേരളത്തിനെതിരെ നാല് വിക്കറ്റിന് 254 റണ്‍സ്
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 05:38 PM

ഡാനിഷും കരുണും ചേര്‍ന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്

CRICKET



സ്വപ്നസമാനമായിരുന്നു രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ തുടക്കം. ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളത്തിന്റെ തീരുമാനത്തെ ശരിവയ്ക്കുന്നതായിരുന്നു എം.ഡി. നിതീഷിന്റെയും ഏഡന്‍ ആപ്പിള്‍ ടോമിന്റെയും ബൗളിങ് പ്രകടനം. സ്കോര്‍ ബോര്‍ഡ് തുറക്കുംമുന്‍പേ, വിദര്‍ഭയുടെ ആദ്യ വിക്കറ്റ് നിതീഷ് തെറിപ്പിച്ചു. മത്സരം 13-ാം ഓവറിലെത്തുമ്പോള്‍, വിദര്‍ഭ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലായി. പിന്നീടാണ് ഡാനിഷ് മാലെവാറും കരുണ്‍ നായരും ഒരുമിക്കുന്നത്. സെഞ്ചുറിയുമായി ഡാനിഷും അര്‍ധ സെഞ്ചുറിയുമായി കരുണും കളം നിറഞ്ഞതോടെ, മത്സരം വിദര്‍ഭയുടെ കൈകളിലേക്ക്. ആദ്യ ദിനത്തിന്റെ അവസാന മണിക്കൂറില്‍ കരുണ്‍ റണ്ണൗട്ടായി പുറത്തുപോയെങ്കിലും, നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയില്‍ ഒന്നാം ദിനം വിദര്‍ഭ സ്വന്തമാക്കി. ഡാനിഷും കരുണും ചേര്‍ന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കേരളത്തിനായി നിതീഷ് രണ്ടും, ഏഡന്‍ ഒരു വിക്കറ്റും നേടി. രോഹന്‍ കുന്നുമ്മലിന്റെ നേരിട്ടുള്ള ഏറിലാണ് കരുണ്‍ ഔട്ടായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് പാര്‍ഥ് രേഖാഡെ, ദര്‍ശന്‍ നല്‍ക്കാണ്ടെ, ധ്രുവ് ഷോറെ എന്നിവരുടെ വിക്കറ്റുകളാണ് വേഗത്തില്‍ നഷ്ടമായത്. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. അംപയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും, കേരളം റിവ്യൂ കൊടുത്തു. തുടര്‍ന്നായിരുന്നു ഔട്ട് വിധിച്ചത്. ഏഴാം ഓവറില്‍ നിധീഷ് വീണ്ടും വിദര്‍ഭയെ ഞെട്ടിച്ചു. 21 പന്തില്‍ ഒരു റണ്ണുമായി നിന്ന ദര്‍ശന്‍ നല്‍ക്കാണ്ടെയെ നിധീഷ് എന്‍.പി. ബേസിലിന്റെ കൈയിലെത്തിച്ചു. 11 റണ്‍സില്‍ രണ്ട് വിക്കറ്റ് വീണതോടെ, വിദര്‍ഭ പരുങ്ങലിലായി.

13-ാം ഓവറില്‍ അടുത്ത വിക്കറ്റും വീണു. ഒരറ്റത്ത് ശ്രദ്ധയോടെ ബാറ്റുവീശിയിരുന്ന ഓപ്പണര്‍ ധ്രുവ് ഷോറെയുടെ വിക്കറ്റാണ് വീണത്. ഈഡന്‍ ആപ്പിളിന്റെ പന്തില്‍ ഷോറെയെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദീന്‍ ക്യാച്ചെടുത്ത് പുറത്താക്കി. 25 പന്തില്‍ 16 റണ്‍സായിരുന്നു ഷോറെയുടെ സമ്പാദ്യം. ഇതോടെ ടീം സ്കോര്‍ മൂന്ന് വിക്കറ്റിന് 24 എന്ന നിലയിലായി. അവിടെ നിന്നാണ് ഡാനിഷും കരുണും ചേര്‍ന്ന് വിദര്‍ഭയെ കരകയറ്റിയത്.


ALSO READ: രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭയെ വിറപ്പിച്ച് കേരളത്തിന്റെ തുടക്കം; ആദ്യ സെഷനില്‍ വീണത് മൂന്ന് വിക്കറ്റ്


കേരളത്തിന്റെ ബൗളിങ് ആക്രമണത്തെ ക്ഷമയോടെ നേരിട്ട ഇരുവരും ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയും ഡാനിഷ് ആക്രമിച്ചുകളിച്ചപ്പോള്‍, പ്രതിരോധത്തിലൂന്നിയായിരുന്നു കരുണിന്റെ ബാറ്റിങ്. 188 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 86 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു കരുണിന്റെ മടക്കം. ഏഡന്‍ എറിഞ്ഞ പന്ത് വൈഡായി കീപ്പറെയും ഫസ്റ്റ് സ്ലിപ്പിനെയും മറികടക്കുന്നത് കണ്ടുള്ള കരുണിന്റെ ഓട്ടമാണ് പിഴച്ചത്. റണ്ണിനായുള്ള വിളി നോണ്‍ സ്ട്രൈക്ക് എന്‍ഡിലുള്ള ഡാനിഷ് ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് നിരസിച്ചു. രോഹന്‍ അതിനിടെ ഓടി പന്ത് എടുത്തിരുന്നു. കരുണ്‍ തിരികെ ക്രീസിലേക്ക് എത്തുംമുന്‍പേ രോഹന്റെ നേരിട്ടുള്ള ഏറ് സ്റ്റംപ് തെറിപ്പിച്ചു. നിരാശയോടെ ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു കരുണിന്റെ മടക്കം. 259 പന്തില്‍ 14 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 138 റണ്‍സുമായി ഡാനിഷും 13 പന്തില്‍ അഞ്ച് റണ്‍സുമായി യാഷ് താക്കൂറുമാണ് ക്രീസില്‍.

നാഗ്പൂരിലെ ജംതയിലുള്ള വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ആതിഥേയരുടെ ഹോം ഗ്രൗണ്ട് കേരളത്തിന് ഭാഗ്യ ഗ്രൗണ്ടാണ്. ഈ ഗ്രൗണ്ടിൽ കേരളം വിദർഭയോട് തോറ്റിട്ടില്ല. 2002നുശേഷം നാലു തവണ ഇരുവരും ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് തവണ കേരളം ജയിച്ചു. 2002ലും 2007ലുമായിരുന്നു കേരളത്തിന്റെ ജയം. മറ്റു രണ്ട് മത്സരങ്ങൾ സമനിലയിലുമായി. ഒരിക്കൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നതാണ് സച്ചിൻ ബേബിക്കും കൂട്ടർക്കും ആത്മവിശ്വാസം പകരുന്ന കാര്യം.


ALSO READ: ഒന്നൊന്നര സെഞ്ചുറിയുമായി ഡാനിഷ്-കരുണ്‍ സഖ്യം; കേരളത്തിനെതിരെ നിലയുറപ്പിച്ച് വിദര്‍ഭ


അതേസമയം, ഫൈനലിലെത്തിയ കേരളത്തിന് ആശങ്കയാകുന്ന മറ്റൊരു ചരിത്രമുണ്ട്. നേരത്തേ രണ്ട് തവണയും നോക്കൗട്ട് ഘട്ടത്തിൽ കേരളത്തിൻ്റെ യാത്ര അവസാനിപ്പിച്ചത് വിദർഭയായിരുന്നു. 2018-19 സീസണിൽ സെമിയിലെത്തിയ കേരളം വിദർഭയോട് തോറ്റു മടങ്ങിയിരുന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ഇന്നിങ്‌സിനും 11 റൺസിനുമാണ് കേരളം തോറ്റത്. 2017-18 സീസണിൽ കേരളം ക്വാർട്ടറിൽ എത്തിയപ്പോൾ വിദർഭ 412 റൺസിന് തോൽപ്പിച്ചു. ക്വാർട്ടറിലും സെമിയിലും കേരളത്തെ തോൽപ്പിച്ച് മുന്നേറിയ വിദർഭ ആ രണ്ട് തവണയും കിരീടം നേടിയെന്നതാണ് മറ്റൊരു കൗതുകം.

KERALA
ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു
Also Read
user
Share This

Popular

CHAMPIONS TROPHY 2025
WORLD
അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്