സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി തലസ്ഥാനത്ത് മുഖ്യമന്ത്രിയായിരിക്കുകയാണ്
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ചുമതലയേറ്റു. രാംലീല മൈതാനത്ത് വച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പതിനായിരത്തോളം ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിവനെ പരാജയപ്പെടുത്തിയ പർവേഷ് വർമ ഡൽഹി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ALSO READ: ഡൽഹിയെ രേഖ ഗുപ്ത നയിക്കും; പർവേഷ് വർമ ഉപമുഖ്യമന്ത്രി
സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി തലസ്ഥാനത്ത് മുഖ്യമന്ത്രിയായിരിക്കുകയാണ്. രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി എന്ന സവിശേഷത കൂടി രേഖ ഗുപ്ത സ്വന്തമാക്കി കഴിഞ്ഞു. ആശിഷ് സൂദ്, മജിന്ദർ സിംഗ് സിർസ,കപിൽ മിശ്ര, രവീന്ദർ സിംഗ്,പങ്കജ് കുമാർ സിംഗ്, എന്നിവരും ചടങ്ങിൽ മന്ത്രിമാരായി ,സത്യപ്രതിജ്ഞ ചെയ്തു.
എഎപിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രേഖയുടെ കടന്നുവരവ്. ഹരിയാനയിലെ ജുലാന സ്വദേശിയായ രേഖ വിദ്യാർഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. തുടർന്ന് വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് നേതൃനിരയിലേക്ക് ഉയർന്നുവന്നു.
ALSO READ: രോഹിണിയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ച നേതാവ്; ഡൽഹി സ്പീക്കറാകാൻ വിജേന്ദർ ഗുപ്ത
1996ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും, പഠനശേഷം പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള "സുമേധ യോജന" പോലുള്ള സംരംഭങ്ങൾക്കും രേഖ നേതൃത്വം നൽകിയിട്ടുണ്ട്.
മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടീവ് അംഗം, ഡൽഹി ബിജെപി ജനറൽ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയെ തള്ളി, ഡൽഹിയുടെ താക്കോൽ രേഖ ഗുപ്തയുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അതിന് പിന്നിൽ വലിയ രാഷ്ട്രീയ മാനമാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.