കോടതി ഇടപെടലുകൾ മുന്നിൽ കണ്ട് എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സർക്കാർ നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തിൽ ഒരു കയ്യേറ്റക്കാരനെയും സർക്കാർ സംരക്ഷിക്കില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. കയ്യേറ്റങ്ങൾക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് ചൊക്രമുടിയിലേത്. എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സർക്കാർ നടപടികളിലേക്ക് കടക്കുന്നത്. വ്യാജ പട്ടയം നിർമ്മിച്ച് ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ ദേവികുളം സബ് കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കളക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ച് സമീപ കാലത്ത് അനുവദിച്ച പട്ടയങ്ങൾ ഉപയോഗിച്ചല്ല കയ്യേറ്റം നടന്നത്. ഇതനുസരിച്ച് പ്രേത്യേക ടീമിനെ നിയോഗിച്ച് എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു. ഒരു കയ്യേറ്റക്കാരനെയും സർക്കാർ സംരക്ഷിക്കില്ല. കോടതി ഇടപെടലുകൾ മുന്നിൽ കണ്ട് എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സർക്കാർ നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കയ്യേറ്റക്കാരൻ ഏത് ഉന്നതനായാലും സംരക്ഷിക്കില്ല. കുറ്റക്കാർ ആരാണെങ്കിലും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലും കർശന നടപടി സ്വീകരിക്കും. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പീരുമേട് താലൂക്കിൽ ഇതുവരെ ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരുടെ ടീം രൂപീകരിച്ചാണ് നടപടികൾ മുന്നോട്ട് പോകുന്നത്. കയ്യേറ്റത്തിന് എതിരായി സന്ധിയില്ലാത്ത നടപടികളാവും സർക്കാർ സ്വീകരിക്കുക. ഏത് വരെ മുന്നോട്ട് പോകാൻ ആകുമോ അത്രയും മുന്നോട്ട് പോകുമെന്നും കെ. രാജൻ പറഞ്ഞു.