ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണ് ഇത്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ ത്രിദിന മാലിദ്വീപ് സന്ദർശനം ഇന്ന് ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായി ജൂൺ 9ന് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിൻ്റെ സന്ദർശനം.
"മാലിദ്വീപ് ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ്. ഇന്ത്യയുടെ 'അയൽരാജ്യത്തിന് മുൻഗണന' എന്ന നയത്തിലും സമുദ്ര മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന 'സാഗർ' പദ്ധതിയിലും ഞങ്ങളുടെ പ്രധാന പങ്കാളിയുമാണ് മാലിദ്വീപ്. " ജയശങ്കറിൻ്റെ സന്ദർശനം അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മെയ് മാസത്തിൽ മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലെത്തി ജയശങ്കറിനെ കണ്ടിരുന്നു. ജയശങ്കർ 2023 ജനുവരിയിലാണ് അവസാനമായി മാലിദ്വീപ് സന്ദർശിക്കുന്നത്.
മുഹമ്മദ് മുയിസു ദ്വീപിൻ്റെ ചുമതലയേറ്റതിന് ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ഇന്ത്യൻ സൈനികരെ തൻ്റെ രാജ്യത്ത് നിന്ന് പിൻവലിക്കണമെന്ന് മുയിസു ആവശ്യമുന്നയിച്ചു.
ജനുവരിയിൽ ഇന്ത്യൻ ദ്വീപ് സമൂഹമായ ലക്ഷദ്വീപിൻ്റെ ചിത്രങ്ങൾ മോദി തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്തതിരുന്നു. പിന്നാലെ മൂന്ന് മാലിദ്വീപ് ഉപമന്ത്രിമാർ ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും എതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ഇതോടെയാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. എന്നാൽ മോദിക്കെതിരെ ഉദ്യോഗസ്ഥർ ഉപയോഗിച്ച പരാമർശങ്ങളെ പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. തുടർന്ന് മാലിദ്വീപ് സർക്കാർ ഈ മൂന്ന് മന്ത്രിമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.