പീഡനം തടയാനുള്ള ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്
കോഴിക്കോട് മുക്കത്ത് സ്വകാര്യ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പീഡനശ്രമത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ അതിജീവിതയുടെ കുടുംബം പുറത്തുവിട്ടു. യുവതി വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോട്ടൽ ഉടമ അതിക്രമത്തിന് മുതിർന്നത്. ഈ സമയം ആക്രമണത്തിൻ്റെ ദൃശ്യം ഫോണിൽ പതിഞ്ഞത് കേസിൽ നിർണായക തെളിവാകും. പീഡനം തടയാനുള്ള ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.
സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതിയെ ശനിയാഴ്ച രാത്രിയോടെയാണ് ഹോട്ടലുടമ ദേവദാസും റിയാസ് , സുരേഷ് എന്നീ ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെ ഫോണിലെ സ്ക്രീൻ റെക്കോർഡറിൽ പീഡന ശ്രമത്തിന്റെ ദൃശ്യങ്ങൾ പതിയുകയായിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്കു ചാടിയ യുവതിയുടെ നട്ടെല്ലിനും കൈമുട്ടിനും സാരമായി പരിക്കേറ്റു.
കെട്ടിടത്തിൽ നിന്നും താഴെ വീണ അതിജീവിതയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. മൂന്നുപേരും ഇപ്പോൾ ഒളിവിലാണ്. പിന്നീട് ബന്ധുക്കൾ എത്തിയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. അതിനിടയിൽ അതിജീവിതയുടെ അമ്മയെ സ്വാധീനിക്കാനും, കേസ് ഒത്തുതീർപ്പാക്കാനും പ്രതികളുടെ ബന്ധുക്കൾ ശ്രമിച്ചതായും അതിജീവിതയുടെ അടുത്ത ബന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രഹസ്യ മൊഴി എടുക്കാനിരിക്കെയാണ് ബന്ധുക്കൾ പെൺകുട്ടിയുടെ ഫോൺ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹോട്ടൽ ഉടമയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും കയ്യിലുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായാൽ നീതിക്കായി സമരം ചെയ്യാനുൾപ്പെടെ തയ്യാറാണെന്നും അറിയിച്ചു. അതിക്രമിച്ചു കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ ജില്ല വിട്ട് പുറത്തേക്ക് പോയിട്ടില്ല എന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് മാസമായി മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് യുവതി.