ദുരന്തബാധിതർക്കുള്ള 50 ടണ്ണിലധികം അവശ്യ സാധനങ്ങളുമായാണ് ഇന്ത്യൻ നാവികസേന കപ്പലുകൾ എത്തിയത്
ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിനുള്ള സഹായം തുടർന്ന് ഇന്ത്യ. ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിൽ തുടരുന്ന പദ്ധതിയുടെ ഭാഗമായി സാധനസാമഗ്രികൾ വീണ്ടും യാങ്കൂണിലേക്ക് കയറ്റി അയച്ചു. ദുരന്തബാധിതർക്കുള്ള 50 ടണ്ണിലധികം അവശ്യ സാധനങ്ങളുമായി ഇന്ത്യൻ നാവികസേന കപ്പലുകളായ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കൂണിലെത്തി.
നേരത്തെ 30ടൺ സഹായം ഇന്ത്യ മ്യാൻമാറിലെത്തിച്ചിരുന്നു. ഭൂകമ്പം കാരണം തകർന്ന മ്യാൻമറിൽ അവശ്യ വസ്തുക്കളുടെ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. അടിയന്തര മാനുഷിക സഹായത്തിന്റെ ആദ്യ ഗഡു മ്യാൻമർ ജനതയ്ക്കായി ഇന്ത്യ നൽകിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ദേശീയ ദുരന്തര നിവാരണസേനാ ടീമും മ്യാന്‍മറിലെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും, ആവശ്യമായ സഹായം ഇന്ത്യ നല്‍കുമെന്നും എസ്.ജയ്‌ശങ്കർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്ര സംഘടനയും ചൈനയും മ്യാന്‍മറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് 28ന് ഉച്ചയോടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണം 2000 കടന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. മ്യാൻമറിലുണ്ടായ ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്നായിരുന്നു പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റിൻ്റെ പ്രതികരണം.
മ്യാൻമറിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൂട് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മാത്രവുമല്ല ചൂട് കൂടുന്നത് മൃതദേഹങ്ങൾ അഴുകുന്നത് ത്വരിതപ്പെടുത്തുമെന്നും ഇത് തിരിച്ചറിയൽ ബുദ്ധിമുട്ടാക്കുമെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പം ഉണ്ടായ ആദ്യദിനത്തിൽ കൊൽക്കത്ത, മണിപ്പൂരിൻ്റെ ചില ഭാഗങ്ങൾ, ബംഗ്ലാദേശിലെ ധാക്ക, ചാറ്റോഗ്രാം എന്നിവിടങ്ങളിൽ നിന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.