ഇന്ത്യൻ സമയം പുലർച്ചെ 4.33-നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം പൂർത്തിയാക്കിയത്
ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു. ഇവരെ തിരിച്ചെത്തിക്കാനായുള്ള സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ-10 വിക്ഷേപണം വിജയകരമായി. മാർച്ച് 19-ന് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന സംഘം ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 4.33-നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം പൂർത്തിയാക്കിയത്.
നാല് ബഹിരാകാശ സഞ്ചാരികളാണ് ഡ്രാഗൺ ക്രൂ-10 പേടകത്തിലുള്ളത്. ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് പേടകത്തിലുള്ളത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9 മണിക്ക് ക്രൂ-10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്‍റെ പ്രധാന ലക്ഷ്യം.
എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രിക സുനിത വില്യംസിനേയും സഹയാത്രികൻ ബാരി വിൽമോറിനേയും ഈ വർഷം തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടുവരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയും, ബോയിങ് സ്റ്റാർലൈൻ്റെ ആദ്യ യാത്രയുമായിരുന്നു അത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും ഒമ്പത് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ് സുനിതാ വില്യംസും ബുച്ച് മോറും. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്.