താനും കുടുംബവും എന്ത് ചെയ്തിട്ടാണ് വീട് പൊളിച്ചതെന്നായിരുന്നു യൂസഫ് കുട്ട്യേയുടെ ചോദ്യം
ജമ്മുകാശ്മീരിൽ ഭീകരവാദികളുടെ വീട് പൊളിച്ച നടപടിയിൽ പ്രതികരണവുമായി തീവ്രവാദി ഷാഹിദ് അഹമ്മദ് കുട്ട്യേയുടെ പിതാവ് മുഹമദ് യൂസഫ് കുട്ട്യേ. തീവ്രവാദിയായ മകനെ എന്തുചെയ്താലും പ്രശ്നമില്ലെന്നായിരുന്നു ഷോപ്പിയാനിലെ ജെയ്ഷി മുഹമ്മദ് തീവ്രവാദി ഷാഹിദ് അഹമ്മദ് കുട്ട്യേയുടെ പിതാവ് മുഹമദ് യൂസ്ഫ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. എന്നാൽ വീട് പൊളിച്ച നടപടി ശിക്ഷിക്കലാണെന്നും യൂസഫ് കുട്ട്യേ പറഞ്ഞു.
താനും കുടുംബവും എന്ത് ചെയ്തിട്ടാണ് വീട് പൊളിച്ചതെന്നായിരുന്നു യൂസഫ് കുട്ട്യേയുടെ ചോദ്യം. മകനെ എന്ത് ചെയ്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചെയോടെയാണ് ലഷ്കർ ഇ ത്വയ്ബ ഭീകരർ ആസിഫ് അഹമദ് ഷെയ്ഖ്, ആദിൽ അഹമദ് തോക്കർ, ഷാഹിദ് അഹമദ് കുട്ട എന്നിവരുടെ വീടുകൾ കശ്മീർ പ്രാദേശിക ഭരണകൂടം തകർത്തത്. കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായാണ് വീടുകൾ തകർത്തത്. വീടുകൾ തകർക്കുമ്പോൾ കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഇല്ലായിരുന്നു എന്ന് ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, അപകടസാഹചര്യം അറിഞ്ഞ് ഇവർ നേരത്തെ വീടുകളൊഴിഞ്ഞ് കടന്നുകളഞ്ഞുവെന്നാണ് വിവരം.
ഭീകരവാദികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഭീകരർക്ക് സഹായം നൽകിയ രണ്ട് പേരെ കുൽഗാമിൽ നിന്ന് പിടികൂടി. പഹൽഗാം ആക്രമണത്തിലെ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരർക്കായി ജമ്മുവിലെ ആറ് ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രജൗരി, പൂഞ്ച്, റിയാസി, ഉധംപൂർ, കിഷ്ത്വാർ, കത്വ മേഖലകളിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കി. അതിർത്തികളിലുൾപ്പെടെ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഞായറാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പാക് പൗരന്മാരെ മടക്കി അയക്കാൻ മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്. പാക് പൗരന്മാരുടെ വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കി. SAARC വിസകൾക്ക് ഏപ്രിൽ 26 വരെയും മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെയും മാത്രമാകും സാധുത. ടൂറിസ്റ്റ്, സ്റ്റുഡന്‍റ് വിസകളുള്‍പ്പടെ മറ്റെല്ലാ വിസകളും ഏപ്രിൽ 27 ഓടെ കാലഹരണപ്പെടും.