രണ്ട് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 28 പേരാണ് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ദ റസിസ്റ്റന്‍സ് ഫ്രണ്ട്. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന അവകാശവാദം ഭീകരസംഘടന പിന്‍വലിച്ചു. ഭീകരാക്രമണത്തിനെ ടിആർഎഫുമായി ബന്ധപ്പെടുത്തുന്ന വാദം തെറ്റാണെന്നും കശ്മീരി ചെറുത്തുനിൽപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണിതെന്നും സംഘടന എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
"പഹൽഗാമിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ നിന്ന് ഒരു ഹ്രസ്വവും അനധികൃതവുമായ സന്ദേശം പോസ്റ്റ് ചെയ്യുകയുണ്ടായി. ആഭ്യന്തര അന്വേഷണത്തിന് ശേഷം , അത് ഇന്ത്യയുടെ ഡിജിറ്റൽ യുദ്ധതന്ത്രത്തിന്റെ പ്രധാന ഉപകരണമായ ഒരു ഏകോപിത സൈബർ നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുവാൻ ഞങ്ങൾക്ക് കാരണമുണ്ട്", ടിആർഎഫ് പ്രസ്താവനയില്‍ പറഞ്ഞു. സൈബർ നുഴഞ്ഞുകയറ്റത്തേപ്പറ്റി പരിശോധിക്കുമെന്നും ആദ്യഘട്ട അന്വേഷണത്തിൽ ഇതിനു പിന്നില്‍ ഇന്ത്യയുടെ സൈബർ ഇന്റലിജൻസ് വിഭാഗമാണെന്നാണ് സൂചനയെന്നും ടിആർഎഫ് പ്രസ്താവനയിൽ പറയുന്നു. ഇതാദ്യമായല്ല ഇന്ത്യ രാഷ്ട്രീയ ലാഭത്തിനായി ഇത്തരത്തിൽ കലഹങ്ങൾ സൃഷ്ടിക്കുന്നതെന്നും പ്രസ്താവനയിൽ ഭീകര സംഘടന ആരോപിക്കുന്നു.
Also Read: പഹൽഗാം ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ആരാണ് 'ദി റെസിസ്റ്റൻസ് ഫ്രണ്ട്'?
രണ്ട് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 28 പേരാണ് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പഹൽഗാമിന്റെ മുകൾ ഭാഗത്തുള്ള ബൈസരൻ പുൽമേടുകൾക്ക് ചുറ്റുമുള്ള ഇടതൂർന്ന വനങ്ങളിൽ നിന്നും എത്തിയ ഭീകരവാദികളാണ് വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. സംഭവം നടന്നതിനു പിന്നാലെ, പാകിസ്ഥാൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയായ ദ റസിസ്റ്റന്‍സ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട്, 2019 ഒക്ടോബറില്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെയാണ് സംഘടന രൂപംകൊണ്ടതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും, സംഘടനയ്ക്ക് പിന്തുണ വര്‍ധിപ്പിക്കുന്നതും. ഹിസ്ബുൾ മുജാഹിദീനുമായും, മറ്റു നിരോധിത സംഘടനകളുമായും ബന്ധപ്പെട്ടാണ് സംഘം.
Also Read: പഹല്‍ഗാം ഭീകരാക്രമണം: നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; പാക് പ്രധാനമന്ത്രി
കഴിഞ്ഞ കുറച്ചു വർഷങ്ങളില്‍ മേഖലയില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ടിആര്‍എഫ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രദേശത്തെ സാധാരണക്കാര്‍, സഞ്ചാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, ഇന്ത്യന്‍ സുരക്ഷാ സേന, അതിഥി തൊഴിലാളികള്‍ എന്നിവരെയാണ് ടിആര്‍എഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണവും ശക്തമായിരുന്നു. 2022ൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട 172 ഭീകരവാദികളിൽ 108 പേരും ടിആർഎഫുമായി ബന്ധപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ.