ചൈനയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ ഇളവ് ബാധകമാണ്
തിരച്ചടി തീരുവയിൽ നിന്ന് സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച വൈകുന്നേരം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസ് ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറക്കി. നോട്ടീസിൽ ചൈനയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ ഇളവ് ബാധകമാണെന്ന് വ്യക്തമാക്കുന്നു.
കമ്പ്യൂട്ടറുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വില കൂടുന്നത് യുഎസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നാണ് ബിബിസി റിപ്പോർട്ട്. ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങളാണ് രാജ്യത്തെ ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് തന്നെയായിരുന്നു ട്രംപ് ഭരണകൂടം ഏറ്റവുമധികം തീരുവ ചുമത്താന്‍ നിശ്ചയിരുന്നതും. ഏകദേശം 125 ശതമാനം തിരച്ചടി തീരുവ ചുമത്താനാണ് ഭരണകൂടത്തിൻ്റെ തീരുമാനം.
സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ തുടങ്ങിയവയെയും ഉയർന്ന തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപ്പാദനം തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗമായാണ് ഇത്തരം താരിഫ് വർധനവിനെക്കുറിച്ച് ട്രംപ് പരാമർശിച്ചതെങ്കിലും, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ വർഷങ്ങളെടുത്തേക്കും. ഇത് യുഎസിലെ ടെക് കമ്പനികൾക്ക് വലിയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.
ജനുവരിയില്‍ യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്ക്കെതിരെ അഞ്ചിരട്ടി തീരുവ വര്‍ധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വര്‍ധനകള്‍. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നു.
ALSO READ: പലസ്തീന്‍ അനുകൂല പ്രതിഷേധം; തടങ്കലിലുള്ള മഹ്‍മൂദ് ഖലീലിനെ നാടുകടത്താമെന്ന് യുഎസ് ജഡ്ജി
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 84 ശതമാനം മറുചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് ട്രംപ് 125 ശതമാനമായി യുഎസ് ഉയര്‍ത്തി. ഉടന്‍ ഇത് പ്രബല്യത്തില്‍ വരുമെന്നും അറിയിച്ചു. എന്നാല്‍ ചൈനയ്ക്ക് മേലുള്ള താരിഫ് 145 ശതമാനമാണെന്നാണ് വൈറ്റ് ഹൗസില്‍ നിന്നും വരുന്ന വിവരം. ട്രംപിന്റെ 125 ശതമാനം താരിഫിന് പുറമേ ചൈനയ്ക്ക് മേല്‍ ചുമത്തിയ 20 ശതമാനം ഫെന്റനൈല്‍ അനുബന്ധ താരിഫും കൂടി കൂട്ടിയാണ് 145 ശതമാനം എന്ന് കണക്കാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നാണ് രാസലഹരി യുഎസിലേക്ക് എത്തുന്നതെന്നും ഇതിന് തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കാട്ടിയാണ് ഈ 20 ശതമാനം താരിഫ് ചുമത്തിയിരുന്നത്.