ഈ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് രാസലഹരി ഒഴുകുന്നുവെന്നും ട്രംപ് പറഞ്ഞു
ഡൊണാൾഡ് ട്രംപ്
കനേഡിയന്‍, മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വർധന അടുത്ത മാസം നാലിന് പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ നേരത്തെ ചുമത്തിയ 10 ശതമാനം ഇറക്കുമതി ലെവിക്ക് പുറമെ 10 ശതമാനം തീരുവ വർധനയും മാർച്ച് നാലിന് പ്രാബല്യത്തിൽ വരും. കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ ഫെബ്രുവരി ആദ്യം പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വർധന 30 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് രാസലഹരി ഒഴുകുന്നുവെന്ന് കാട്ടിയാണ് മരവിപ്പിക്കൽ പിൻവലിച്ച് തീരുവ വർധിപ്പിക്കുന്നത്.
അധികാരമേറ്റപ്പോൾ ചൈനയ്ക്ക് മേൽ 60 ശതമാനം തീരുവ വർധന ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ നിലപാടിൽ നിന്ന് യുഎസ് പ്രസിഡന്റ് പിൻവാങ്ങി. എങ്കിലും വാണിജ്യ മേഖലയിലെ എതിരാളികളോടുള്ള നിലപാട് ട്രംപ് കടുപ്പിക്കുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. ഇപ്പോഴുള്ള പ്രഖ്യാപനം പെട്ടെന്നുള്ളതായതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ഒരാഴ്ച മാത്രമാണ് ചൈനയ്ക്ക് മുന്നിൽ അവശേഷിക്കുന്നത്. രാജ്യത്തേക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക് തടയാൻ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഭരണകൂടത്തിന് സാധിച്ചില്ലെന്ന് തീരുവ വർധന പ്രാബല്യത്തിൽ വരുന്ന തീയതി പ്രഖ്യാപിച്ച ശേഷം ട്രംപ് പറഞ്ഞു. ലഹരിപദാർഥങ്ങളുടെ കയറ്റുമതി തടയുന്നതിനായി ഈ രാജ്യങ്ങളുമായി ചർച്ച നടക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു. കുടിയേറ്റ വിഷയം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും എന്നാൽ രാസലഹരിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നതായും വൈറ്റ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
അതേസമയം, 1985-ൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ ഏജന്റിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് കടത്തുകാരൻ റാഫേൽ കാരോ ക്വിന്റേറോ ഉൾപ്പെടെ ഏകദേശം 30 കുറ്റവാളികളെ മെക്സിക്കോ വ്യാഴാഴ്ച യുഎസിന് കൈമാറി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രകാരം, 2023ൽ യുഎസിൽ 72,776 പേരാണ് സിന്തറ്റിക് ഒപിയോയിഡുകൾ ഉപയോഗിച്ചതിനാൽ മരിച്ചത്. ഇതിൽ അധികം മരണവും ഫെന്റനൈൽ കാരണമാണ്. 2025 ജനുവരിയിൽ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഏജന്റുമാർ 991 പൗണ്ട് ഫെന്റനൈലാണ് പിടിച്ചെടുത്തത്. ഒരു വർഷം മുമ്പത്തേതിനേക്കാൾ 50.5 ശതമാനം കുറവാണിത്. പക്ഷേ ഇപ്പോഴും ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊല്ലാൻ ഇത് പര്യാപ്തമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.