ആക്രമം നടത്തിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടി തലവൻ റിക്ക് ബ്രാഡ്‌ഷോയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ ഫ്ലോറിഡയിൽ വെടിയുതിർത്ത അക്രമി റയാൻ വെസ്ലി റൗത്ത് അറസ്റ്റിലായി. സംഭവസ്ഥലത്ത് നിന്നും എകെ 47 സ്‌റ്റൈൽ തോക്കും ഗോ പ്രോ ക്യാമറയും അന്വേഷണ സംഘം കണ്ടെടുത്തു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടി തലവൻ റിക്ക് ബ്രാഡ്‌ഷോയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
കുറ്റിച്ചെടികൾക്കിടയിൽ ഒളിച്ചിരുന്ന റയാൻ റൗത്ത് വെടിയുതിർത്തതിന് പിന്നാലെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ദൃക്സാക്ഷികൾ കാർ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചതോടെ വാഹനം കണ്ടെത്തൽ എളുപ്പമായി. പിന്നാലെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം, ട്രംപ് സുരക്ഷിതനാണെന്ന് റിപബ്ലിക്കൻ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.
ആരാണ് റയാൻ വെസ്ലി റൗത്ത്
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് നോർത്ത് കരോലിന ഗ്രീൻസ്ബോറോയിൽ നിന്നുള്ള ഒരു മുൻ നിർമാണ തൊഴിലാളിയാണ് റയാൻ റൗത്ത്. ഔദ്യോഗിക സൈനിക പശ്ചാത്തലം ഇല്ലെങ്കിലും മുൻകാലങ്ങളിൽ, പ്രത്യേകിച്ച് 2022ലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെയ്നിൽ സായുധ പോരാട്ടത്തിൽ പങ്കെടുക്കാനുള്ള ശക്തമായ ആഗ്രഹം ഇയാൾ പ്രകടിപ്പിച്ചിരുന്നു. യുക്രെയ്‌നിൽ പൊരുതി മരിക്കാൻ സന്നദ്ധനാണെന്ന് മുൻപ് ഒരു എക്‌സ് പോസ്റ്റിലൂടെ റയാൻ റൗത്ത് പ്രഖ്യാപിച്ചിരുന്നു.
"ഞാൻ ക്രാക്കോവിലേക്ക് പറക്കാനും യുക്രെയ്നിൻ്റെ അതിർത്തിയിൽ സന്നദ്ധസേവനം നടത്താനും, പോരാടാനും മരിക്കാനും തയ്യാറാണ്," റയാൻ റൗത്ത് എക്സിൽ കുറിച്ചു. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, "പൗരൻമാർ ഈ യുദ്ധം മാറ്റുകയും ഭാവിയിലെ യുദ്ധങ്ങൾ തടയുകയും വേണം" എന്നായിരുന്നു മെസേജിംഗ് ആപ്പായ സിഗ്നലിലെ റായൻ റൗത്തിൻ്റെ പ്രൊഫൈൽ ബയോ. “മനുഷ്യാവകാശം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ചെറിയ ചുവടുകളിൽ നമ്മളോരോരുത്തരും ദിവസവും നമ്മുടെ പങ്ക് ചെയ്യണം; നമ്മൾ ഓരോരുത്തരും ചൈനക്കാരെ സഹായിക്കണം," ഇതായിരുന്നു ഇയാളുടെ വാട്‌സ്ആപ്പ് ബയോ.
ALSO READ: ട്രംപിന് നേരെ വീണ്ടും വധശ്രമം; വെടി വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ
ഓൺലൈൻ പ്രസ്താവനകൾ മാത്രമായിരുന്നില്ല, 2023ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, രാജ്യത്തിൻ്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാനും അഫ്ഗാൻ സൈനികരെ റിക്രൂട്ട് ചെയ്യാനും യുക്രെയ്നിലേക്ക് യാത്ര ചെയ്തതായി ഇയാൾ അവകാശപ്പെട്ടിരുന്നു. റയാൻ റൗത്തിൻ്റെ ആദ്യ ആക്രമണവും ഇതല്ല. 2002ൽ ഗ്രീൻസ്‌ബോറോയിലെ ഒരു കെട്ടിടത്തിനുള്ളിൽ ഫുൾ ഓട്ടോമാറ്റിക്ക് തോക്കുമായെത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.