വിമാനത്താവളത്തിൽ നിന്ന് ക്രേപ്പ് ബാൻഡേജുകളും കത്രികകളും വാങ്ങി വിശ്രമമുറിയിൽ വെച്ച് സ്വർണ്ണക്കട്ടികൾ ശരീരത്തിൽ ഘടിപ്പിച്ചതായും രന്യ മൊഴി നൽകിയിട്ടുണ്ട്
സ്വർണക്കടത്ത് കേസിൽ വെളിപ്പെടുത്തലുമായി നടി രന്യ റാവു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ. മുൻപ് ഒരിക്കലും സ്വർണം കടത്തിയിട്ടില്ലെന്നും യൂട്യൂബ് വീഡിയോ നോക്കിയാണ് സ്വർണം ഒളിപ്പിക്കാൻ പഠിച്ചതെന്നും രന്യ ഡിആർഐക്ക് മൊഴി നൽകി. .
വിദേശ നമ്പറിൽ നിന്ന് വന്ന ഫോൺ കോളിലൂടെയാണ് ദുബൈ വിമാനത്താവളത്തിൽ നിന്ന് സ്വർണം ശേഖരിച്ച് ബെംഗളൂരുവിൽ എത്തിക്കാൻ ആവശ്യപ്പെട്ടതെന്നും രന്യയുടെ മൊഴി നൽകിയിട്ടുണ്ട്. മാർച്ച് 3 ന് ദുബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ)എത്തിയപ്പോഴാണ് 33 കാരിയായ രന്യയെ ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണക്കട്ടികളാണ് നടിയുടെ കൈയ്യിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മാർച്ച് 5നാണ് രന്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിൻ്റെ വളർത്തുമകളായ രന്യ ആർക്ക് വേണ്ടിയാണ് രന്യ സ്വർണം കടത്തിയത് എന്നടക്കമുള്ള നിർണായക വിവരങ്ങൾ ഡിആർഐക്ക് കണ്ടെത്തേണ്ടതുണ്ട്. തന്നെ കേസിൽ കുടുക്കിയതാണ് എന്നായിരുന്നു രന്യ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ നടി രന്യ വന്യു ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തിയിരുന്നു.
"ഞാൻ യൂറോപ്പ്, അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ദുബൈ, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലേക്ക് യാത്ര ചെയ്തു. വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ ഇപ്പോൾ ക്ഷീണിതയാണ്," രന്യ റാവു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 27ഓളം വിദേശയാത്രകളാണ് രന്യ നടത്തിയിരുന്നത്. ഇതിനെ തുടർന്നാണ് നടി റവന്യു ഇൻ്റലിജൻസ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാകുന്നതും, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുന്നതും.