ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. തന്റെ പ്രസ്താവന പിൻവാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു
ആർഎസ്എസ് വിഷമയമായ പ്രസ്ഥാനം ആണെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചു മകൻ തുഷാർഗാന്ധി ന്യൂസ് മലയാളത്തോട് പറഞ്ഞു. നെയ്യാറ്റിൻകരയിൽ തന്നെ തടഞ്ഞ ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. തന്റെ പ്രസ്താവന പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അക്രമം ഒന്നും ഉണ്ടായില്ലെന്നും തുഷാർഗാന്ധി പറഞ്ഞു. ആർഎസ്എസ് അക്രമ സംഘടന കൂടിയാണെന്നും അദ്ദേഹം കൂട്ടുച്ചേർത്തു.
രാജ്യത്തിൻ്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് കാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ഇതിനെതിരെയാണ് ആർഎസ്എസ് - ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാർ ഗാന്ധി.
ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. കാറിന് മുന്നിൽ നിന്നടക്കം ആർഎസ്എസ് - ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.