കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം
തൃശൂർ പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താമരവെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്. വനത്തിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് തിരിച്ചു.
പീച്ചി റേഞ്ചിന് കീഴിലുള്ള അമ്പഴച്ചാലിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 8.30 യോടെയാണ് കാട്ടാനയുടെ ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാനായി കഴിഞ്ഞ ദിവസമാണ് പ്രഭാകരൻ ഉൾവനത്തിലേക്ക് പോയത്. പ്രഭാകരണനാപ്പം മകൻ മണികണ്ഠനും മരുമകൻ ലിജോയും കാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇവർ കാട് കയറിയത്. 8.30 യോടെ അമ്പഴച്ചാലിൽ എത്തിയപ്പോൾ കാട്ടാന ഇവർക്ക് അരികിലേക്ക് പാഞ്ഞടുത്തു. മണികണ്ഠനും ലിജോയും ഓടി രക്ഷപ്പെട്ടെങ്കിലും പ്രഭാകരൻ ആനയ്ക്ക് മുന്നിൽ പെടുകയായിരുന്നു.
പ്രഭാകരൻ്റെ ശരീരം നിലവിൽ വനത്തിനുള്ളിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമെത്തിയാൽ മാത്രമേ മൃതദേഹം പുറത്തെത്തിക്കാൻ സാധിക്കൂ. അതേസമയം എപ്പോഴാണ് ആക്രമണമുണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.