തന്‍റെ സല്‍പ്പേരിനും AMMA സംഘടനയുടെ പ്രശസ്തിക്കും കളങ്കം വരുത്താനാണ് ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതെന്ന് സിദ്ദീഖ് പറഞ്ഞു
നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി നടന്‍ സിദ്ദീഖ്. തനിക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയച്ചതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് നടന്നു എന്ന് ആരോപിക്കപ്പെടുന്ന സംഭവത്തെ സിദ്ദീഖ് തള്ളിക്കളഞ്ഞു.
2021 ജൂണ്‍ 18ന് 14 പേര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ ആരോപണത്തില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും സിദ്ദീഖ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ രേവതി സമ്പത്തിനെതിരെ ചൈനയിലെ പഠനകാലത്ത് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതിന് ആസ്പദമായ സംഭവവും സിദ്ദീഖ് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിന് മാതാപിതാക്കള്‍ക്കൊപ്പമാണ് രേവതി എത്തിയിരുന്നത്. താന്‍ അവരോട് ഒരു തരത്തിലും അപമര്യാദമായി പെരുമാറുകയോ ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല. 2019 ലും 2021ലും സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണങ്ങളിലെവിടെയും തനിക്കെതിരായ ലൈംഗികാതിക്രമത്തെ കുറിച്ച് രേവതി പറഞ്ഞിട്ടില്ല. നിലവിലെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുള്ള ആരോപണം മാത്രമാണിതെന്നും സിദ്ദിഖ് പറഞ്ഞു.
ALSO READ : ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ മേഖല പ്രതിസന്ധിയിൽ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തന്‍റെ സല്‍പ്പേരിനും AMMA സംഘടനയുടെ പ്രശസ്തിക്കും കളങ്കം വരുത്താനാണ് ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത്. ഒരു വ്യക്തിക്കും സംഘടനക്കുമെതിരെ തെറ്റായ പ്രചാരണം നടത്താന്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് അതീവ ഗൗരവകരമാണെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരണമെന്നും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് സിദ്ദീഖ് ആവശ്യപ്പെട്ടു.