ആറാം ക്ലാസിൽ പഠിക്കുന്ന 11കാരൻ പീഡന ദൃശ്യം പകർത്തി പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു
കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി പരാതി. 13, 14 വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്നാണ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ആറാം ക്ലാസുകാരനായ മറ്റൊരു വിദ്യാർഥി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്പ് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിനിരയായ വിവരം 15കാരി പെൺകുട്ടി പുറത്തു പറയുന്നത്. തൊട്ടടുത്ത സ്കൂളിലെ സുഹൃത്തുക്കൾ കൂടിയായ 13ഉം, 14ഉം വയസുള്ള വിദ്യാർത്ഥികളാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനു ശേഷം മാനസികമായി തകർന്ന വിദ്യാർഥിനി സംഭവം രക്ഷിതാക്കളോടോ, അധ്യാപകരോടോ പറഞ്ഞിരുന്നില്ല. പെൺകുട്ടിയിൽ നിന്നും വിവരമറിഞ്ഞ അധ്യാപകർ വിവരം ബന്ധുക്കളെയും, പൊലീസിനെയും അറിയിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥി പീഡന ദൃശ്യം പകർത്തി പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് വിവരം കൈമാറുകയായിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ മൂന്നു വിദ്യാർഥികളെയും ചൊവ്വാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ആരോപണ വിധേയരായ മൂന്ന് പേർക്കും പ്രായപൂർത്തി ആവാത്തതിനാൽ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും നടപടികളിലേക്ക് കടക്കുക എന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. ഫറോക്ക് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല.