മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.എം. എബ്രഹാമിനെതിരെ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
കെ.എം. എബ്രഹാം
അനധികൃത സ്വത്ത് സമ്പാദന പരാതിയിലെ സിബിഐ അന്വേഷണത്തിന്‍റെ പേരില്‍ കിഫ്ബി സിഇഒ പദവി രാജിവയ്ക്കില്ലെന്ന് കെ.എം. എബ്രഹാം. കിഫ്ബി ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തിലാണ് വിശദീകരണം. സിബിഐ അന്വേഷണത്തെ സധൈര്യം നേരിടുമെന്നും രാജിവെയ്ക്കണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം വ്യക്തമാക്കി.
മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.എം. എബ്രഹാമിനെതിരെ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എബ്രഹാം വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കല്‍ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി. 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. ഈ ആക്ഷേപത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്നായിരുന്നു ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നത്.
Also Read: അജിത് കുമാർ പക്കാ ക്രിമിനൽ, മുഖ്യമന്ത്രിയുടെ പോറ്റുമകൻ: പി. വി. അൻവർ
എബ്രഹാമിനെതിരെ നടന്ന വിജിലൻസ് അന്വേഷണം സംശയാസ്പദമാണ്. സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണവും നടപടികളും സുതാര്യമാകണം. എന്നാൽ എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസിന്റെ നടപടികളെന്ന് സംശയിക്കേണ്ടിവരും. വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി അതേപടി അംഗീകരിക്കുകയും ചെയ്തുവെന്നും ജസ്റ്റില്‍ കെ. ബാബുവിന്‍റെ ഉത്തരവില്‍ പറയുന്നു.
കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കിഫ്ബി സിഇഒ ആയ കെ.എം. എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന വിജിലൻസ് എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. അന്ന് എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.