ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മോഹിത് ത്യാഗി ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാൾ മരിച്ചു. മോഡിനഗറിൽ താമസിച്ച വരികയായിരുന്ന മോഹിത് ത്യാഗി വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മോഹിത് ത്യാഗി ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു.
ഭാര്യയുടെയും കുടുംബക്കാരുടേയും പെരുമാറ്റം കാരണം മോഹിത് ത്യാഗി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹോദരൻ രാഹുൽ ത്യാഗി പറഞ്ഞു. മോഹിത്തിൻ്റെ ഭാര്യ പ്രിയങ്ക ത്യാഗി, സഹോദരൻ പുനീത് ത്യാഗി, സഹോദരി നീതു ത്യാഗി, മാതൃസഹോദരന്മാരായ അനിൽ, വിശേഷ് ത്യാഗി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തി കുടുംബം മോഡിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഹിത്തിൻ്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
2020 ഡിസംബർ 10നാണ് മോഹിത് ത്യാഗിയും പ്രിയങ്ക ത്യാഗിയുമായുള്ള വിവാഹം നടക്കുന്നത്. മോഹിത്തിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇവർക്ക് സമർത്ത് ത്യാഗി എന്ന് പേരുള്ള മകനുമുണ്ട്. പ്രിയങ്ക തൻ്റെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായും, ഇതിനായി മോദിനഗർ, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരവധി ആശുപത്രികളെ സമീപിച്ചതായും മോഹിത് കുറിപ്പിലെഴുതി. ജനനത്തിനു മുമ്പും ശേഷവും കുഞ്ഞിനെ വളർത്താനുള്ള ആഗ്രഹമില്ലായ്മ പ്രിയങ്ക പ്രകടിപ്പിച്ചതായി മോഹിത് പറഞ്ഞു. പ്രസവശേഷം അവളുടെ പെരുമാറ്റം കൂടുതൽ വഷളായി എന്നും, അവൾ തന്നെയും കുടുംബത്തെയും വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുന്നത് തുടർന്നു എന്നും ആരോപിച്ചു.
ALSO READ: വാട്‌സ്ആപ്പ് ഇമേജ് ഡൗൺലോഡ് ചെയ്ത യുവാവിന് പണി കിട്ടി; അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 2 ലക്ഷത്തിലേറെ രൂപ
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഇവരുടെ ബന്ധം വഷളാകാൻ തുടങ്ങിയെന്ന് മോഹിത്തിൻ്റെ കുടുംബം പറഞ്ഞു. വാക്കു തർക്കവും, അധിക്ഷേപവും, ഭീഷണിയും, മാനസിക പീഡനവുമെല്ലാം ഇവർക്കിടയിൽ ഉണ്ടായിരുന്നു. രക്താര്‍ബുദം ബാധിച്ച് മോഹിത്തിൻ്റെ അമ്മ മരിച്ചതോടെ ഇവർക്കിടയിലെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. അമ്മയുടെ മരണത്തിന് ശേഷം പ്രിയങ്ക തൻ്റെ സഹോദരനേയും, മറ്റൊരു വ്യക്തിയേയും കൂട്ടി വന്ന് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും, 15 ലക്ഷം രൂപയും തട്ടിയെടുത്തുവെന്നും, മോഹിത് ത്യാഗിയുടെ കുടുംബം ആരോപിച്ചു. ആ സമയത്ത് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് കുടുംബം അറിയിച്ചു.
ജീവനൊടുക്കുന്നതിന് മുമ്പ് മോഹിത് ത്യാഗി തൻ്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേര് സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ അയച്ചിരുന്നു. പിന്നീട് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മോഹിത് ത്യാഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. "മരിക്കുന്നതിൽ എനിക്ക് ഒരു ദുഃഖവുമില്ല, എൻ്റെ മരണശേഷം ഈ ഗൂഢാലോചനക്കാരെല്ലാം എൻ്റെ കുഞ്ഞിനെ കൊന്നേക്കാം, അതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ആരും എൻ്റെ സത്യം വിശ്വസിക്കില്ല". വിവാഹ തർക്കങ്ങളിൽ നിയമപരമായ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.